ദുബായ്: ലോകകപ്പ് സൂപ്പർ 12ൽ ഇന്നലെ നമീബിയക്കെതിരായ മത്സരത്തോടെ രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലക സ്ഥാനത്തു നിന്നും വിരാട് കൊഹ്ലി ട്വന്റി-20 ക്യപ്ടൻ സ്ഥാനത്തു നിന്നും പടിയിറങ്ങി. ശാസ്ത്രിക്കൊപ്പം ബൗളിംഗ് കോച്ച് ഭരത് അരുണും ഫീൽഡിംഗ് കോച്ച് ആർ. ശ്രീധറും സ്ഥാനമൊഴിയും. ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലും ടെസ്റ്റ് പരമ്പര വിജയമെന്ന പൊൻതൂവലുമായാണ് ശാസ്ത്രിയുടെ പടിയിറക്കം. എന്നാൽ ഐ.സി.സി. ടൂർണമെന്റുകളിൽ കിരീട നേട്ടമില്ലാത്തത് ശാസ്ത്രി - കൊഹ്ലി സഖ്യത്തിന്റെ പ്രധാന പോരായ്മയായി വിദഗ്ദധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
2017ൽ അനിൽ കുംബ്ലെയ്ക്ക് പകരക്കാരനായാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. കണിശക്കാരനായ കുംബ്ലെയുടെ രീതികളിൽ കൊഹ്ലി അസ്വസ്ഥനായിരുന്നു. കൊഹ്ലിയുമായിട്ടുള്ള ബന്ധത്തിൽ ഉലച്ചിൽ വന്നപ്പോഴാണ് കുംബ്ലെയ്ക്ക് പരിശീക സ്ഥാനം ഒഴിയേണ്ടി വന്നത്. കൊഹ്ലിയുടെ കൂടെ ആവശ്യ പ്രകാരമാണ് ബി.സി.സി.ഐ ശാസ്ത്രിയെ അന്ന് പരിശീലകനാക്കിയത്. ശാസ്ത്രിയും കൊഹ്ലിയും തമ്മിലുള്ള കെമിസ്ട്രി നന്നായി വർക്കൗട്ടാവുകയും ചെയ്തു.ഇരുവരുടേയും നേതൃത്വത്തിൽ ഇന്ത്യ 2019ലെ ഏകദിന ലോകകപ്പിൽ സെമി ഫൈനൽ വരെയെത്തുകയും ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പാവുകയും ചെയ്തു. എന്നാൽ 2012ന് ശേഷം ആദ്യമായി ഒരു ഐ.സി.സി ടൂർണമെന്റിൽ സെമിയിലെത്താതെ പുറത്തായി എന്ന നാണക്കേടുമായാണ് ഇത്തവണ ട്വന്റി-20 ലോകകപ്പിൽ നിന്ന് ഇന്ത്യയുടെ മടക്കം. പുതിയ ഐ.പി.എൽ ടീമായ അഹമ്മദാബാദിന്റെ പരിശീലക സ്ഥാനം ശാസ്ത്രി ഏറ്റെടുത്തേക്കും. ടെസ്റ്റിൽ എതിർപ്പുകൾ ഇല്ലെങ്കിലും ഏകദിന ക്യാപ്ടൻ സ്ഥാനവും വൈകാതെ കൊഹ്ലിക്ക് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |