കൊച്ചി: ലക്ഷദ്വീപിൽ അതിവേഗ ഇന്റർനെറ്റും മൊബൈൽഫോൺ നെറ്റ്‌വർക്ക് ലഭ്യതയും ഉറപ്പാക്കാൻ കൊച്ചിയിൽ നിന്ന് കടലിനടിയിലൂടെ കേബിൾ ലൈൻ സ്ഥാപിക്കും.കേന്ദ്ര ടെലികോം വകുപ്പിന്റെ 'ഐലൻഡ് സബ് മറൈൻ കേബിൾ" എന്ന പദ്ധതിക്ക് ചെലവ് 1,072 കോടി രൂപയാണ്.
1,900 കിലോമീറ്ററിലാണ് കേബിൾ കടന്നുപോവുക. പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. വടക്കൻ പറവൂരിൽ കേബിൽ ലാഡിംഗ് സ്റ്റേഷൻ ഒരുക്കും. കവരത്തി, കിൽത്താൻ, ബിത്ര, ബംഗാരം ദ്വീപുകളിൽ പുതിയ കെട്ടിടം നിർമ്മിച്ച് സ്റ്റേഷൻ സ്ഥാപിക്കും. മറ്റു ദ്വീപുകളിൽ ബി.എസ്.എൻ.എൽ കെട്ടിടങ്ങളിലായിരിക്കും സ്റ്റേഷൻ.
ബി.എസ്.എൻ.എല്ലാണ് ദ്വീപിൽ ഉപയോഗിക്കുന്നത്. കവരത്തിയിലും അഗത്തിയിലും എയർടെല്ലുണ്ട്. സാറ്റലൈറ്റ് വഴിയാണ് ഇവ നിലവിൽ ലഭ്യമാക്കുന്നത്. ജപ്പാനിലെ 'എൻ.ഇ.സി" കമ്പനിക്കാണ് കേബിൾ പദ്ധതിയുടെ കരാർ. കരയിലെ സർവേ കഴിഞ്ഞു. സ്റ്റേഷൻ ആരംഭിക്കാനുള്ള കെട്ടിടങ്ങളുടെ നിർമ്മാണവും ആരംഭിച്ചു. കടലിലെ സർവേ ഉടൻ ആരംഭിക്കും.
വൻകരയിലെ എല്ലാ സൗകര്യവും ദ്വീപിലും
ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ വഴി നിലവിലെ കണക്ടിവിറ്റി പ്രശ്നങ്ങൾക്കു പരിഹാരമാകും. മുഴുവൻ ദ്വീപുകളുമായും കമ്മ്യൂണിക്കേഷൻ ലിങ്ക് സ്ഥാപിക്കും. വൻകരയിൽ നിലവിലുള്ള ഇന്റർനെറ്റ്, ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ ദ്വീപിലും ലഭ്യമാക്കും.
സെക്കൻഡിൽ 100 ജിബി
''2023 മാർച്ചോടെ പദ്ധതി പൂർത്തിയാക്കും. സെക്കൻഡിൽ 100 ജിബി ഇന്റർനെറ്റ് വേഗം ഉറപ്പാക്കും. 1.7 സെക്കൻഡിൽ 1.7 ജിബിയാണ് നിലവിൽ വേഗം. വൻകരയിൽ നിന്ന് ടെലിമെഡിസിൻ സംവിധാനം ഏർപ്പെടുത്തും. ഭാവിയിൽ റോബോട്ടിക് ശസ്ത്രക്രിയ ഉൾപ്പെടെ നടത്താനും സാധിക്കും""
എൻ.കെ. സുകുമാരൻ,
സതേൺ ജനറൽ മാനേജർ,
ബി.എസ്.എൻ.എൽ.
പദ്ധതിയുടെ നേട്ടം
11 ദ്വീപുകളെയും കൊച്ചിയെയും തമ്മിൽ ബന്ധിപ്പിക്കുന്നു
മികച്ച ഫോൺ നെറ്റ്‌വർക്ക് കവറേജ്, അതിവേഗ ഡേറ്റ എന്നിവ ദ്വീപുകാർക്ക് ലഭിക്കും
ടൂറിസം, ബാങ്കിംഗ്, വിദ്യാഭ്യാസം, ബിസിനസ്, ആരോഗ്യ മേഖലകൾക്കും നേട്ടം
ദ്വീപിന്റെ ഇ-ഗവേണൻസ് പദ്ധതിക്ക് ഉണർവാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |