കൊല്ലം: കുപ്രസിദ്ധ കുറ്റവാളി മംഗൽ പാണ്ഡെയെ (എബിൻ പെരേര-33) ബംഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടിയത് സാഹസികമായി. പലപ്പോഴും ഒളിത്താവളം മാറിമാറി താമസിക്കുന്ന ഇയാൾ ബംഗളൂരുവിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവിടെയെത്തിയത്.
പ്രദേശവാസികളുടെ സഹായത്തോടെയാണ് പൊലീസ് ഇയാൾ ഒളിവിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെത്തിയത്. പൊലീസിന്റെ സാന്നിദ്ധ്യം മനസിലാക്കി ഇയാൾ സമീപത്തെ അപ്പാർട്ട്മെന്റിലേക്ക് ചാടി ഒളിക്കുകയായിരുന്നു. പിന്തുടർന്ന പൊലീസ് സംഘം പിന്നാലെ സാഹസികമായി ചാടിക്കടന്ന് ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. ജില്ലയിലും പുറത്തുമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലും എക്സൈസിലും നിരവധി കേസുകളിൽ പ്രതിയായ മുണ്ടയ്ക്കൽ തെക്കെവിള പെരുമ്പള്ളി തൊടിയിൽ എബിൻ പെരേര (33) തനിക്ക് സ്വയം നൽകിയ പേരാണ് മംഗൽ പാണ്ഡെ. ഈ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഇയാൾ കൊലപാതകശ്രമം, പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് വധഭീഷണി, മാരകമായി മുറിവേൽപ്പിക്കൽ, മയക്കു മരുന്നുകളുടെ വ്യാപാരം, മയക്കുമരുന്നു കടത്ത്, അക്രമം, പൊതു സമാധാനത്തിന് ഭീഷണി തുടങ്ങി വ്യത്യസ്ത കുറ്റങ്ങളിൽ പ്രതിയാണ്. ഇരവിപുരം സ്റ്റേഷനിൽ കാപ്പ നിയമ പ്രകാരവും പ്രതിയാണ്. കാപ്പ പ്രകാരം ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു.
എറണാകുളം, മൈസുരു, ഊട്ടി, കൊടൈക്കനാൽ, കമ്പം എന്നിവിടങ്ങളിലെ താവളങ്ങളിൽ നിന്ന് ബംഗളുരുവിൽ എത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എ.സി.പി ജി.ഡി. വിജയകുമാർ, ഈസ്റ്റ് എസ്.എച്ച്.ഒ ആർ. രതീഷ് എന്നിവരുടെ നിർദ്ദേശപ്രകാരം ഈസ്റ്റ് എസ്.ഐ ആർ. രതീഷ് കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ സംഘം ബംഗളൂരുവിലെ സമ്പർക്കിക നഗർ, കമസാൻഡ്ര, ഇലക്ട്രോണിക് സിറ്റി, പിജിപ്പുര തുടങ്ങിയ സ്ഥലങ്ങളിൽ ദിവസങ്ങളോളം നടത്തിയ രഹസ്യാന്വേഷണത്തിന് ശേഷമാണ് പിടികൂടിയത്. ഈസ്റ്റ് എസ്.ഐക്കൊപ്പം ആർ. പ്രജേഷ്, എസ്.എസ്. സനോജ്, ആർ. രമേശ് കുമാർ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ കൊല്ലത്തെത്തിച്ച ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കള്ളപ്പരാതി പതിവ്
എബിൻ പെരേരയെ അന്വേഷിച്ച് വീട്ടിൽ ചെല്ലുന്ന പൊലീസ് ഉദ്യോഗസ്ഥക്കെതിരെയും അന്വേഷണം നടത്തുന്ന പ്രധാന ഉദ്യോഗസ്ഥർക്കെതിരെയും സ്വന്തം അമ്മയെ കൊണ്ട് വക്കീലിന്റെ സഹായത്തോടെ കള്ളപ്പരാതികൾ കൊടുക്കുന്നത് ഇയാളുടെ പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിയിലാവുമ്പോൾ പലവിധ രോഗങ്ങൾ ഉണ്ടെന്നു അഭിനയിക്കുമെന്നും പൊലീസ് വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |