ടെഹ്റാൻ: റിക്ടർ സ്കെയിലിൽ 6.4 വരെ രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇറാനിൽ വൻ നാശനഷ്ടം. ഉച്ചയ്ക്കു ശേഷം ഉണ്ടായ ഒരു മിനിട്ടിന്റെ ഇടവേളയിൽ ഉണ്ടായ രണ്ട് ചലനങ്ങളിൽ നിരവധി വീടുകൾ തകർന്നു. ദുബായ്, ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടിരുന്നു.
ഉച്ചകഴിഞ്ഞ് ലോക്കൽ സമയം 3.37 ഓടെയാണ് ആദ്യത്തെ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം ഹൊർമോസ്ഗൻ പ്രവിശ്യയുടെ തലസ്ഥാനമായ ബന്ദർ അബ്ബാസിൽ നിന്ന് 64 കിലോമീറ്രർ മാറിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും 278 കിലോമീറ്റർ ദൂരെയുള്ള ദുബായിൽ വരെ ഈ ചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഒരു മിനിട്ടിനുള്ളിൽ ഇതേ സ്ഥലത്ത് തന്നെ രണ്ടാമത്തെ ഭൂചലനവും ഉടലെടുത്തു. റിക്ടർ സ്കെയിലിൽ 6.3 വരെ രണ്ടാമത്തെ ചലനത്തിന്റെ തീവ്രത രേഖപ്പെടുത്തി.
ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഇതു വരെ തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും നിരവധി വീടുകൾ തകർന്നതായും ജെനോ പർവ്വതനിരകളിൽ ഭൂചലനത്തെതുടർന്ന് കനത്ത മണ്ണിടിച്ചിൽ ഉണ്ടായതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഹൊർമോസ്ഗനിൽ സ്ഥിതി ആശങ്കാജനകമാണെന്നും രക്ഷാപ്രവർത്തകരുടെ സംഘത്തെ ദുരിതബാധിത സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |