അഞ്ചൽ: ഇടയം ഗവ. എൽ.പി.എസിന് സമീപത്തെ വീട്ടിൽ നിന്ന് ആറു പവനും 12,000 രൂപയും കവർന്നു. രാധാമന്ദിരത്തിൽ ഭാരതിയമ്മയുടെ പണവും സ്വർണവുമാണ് നഷ്ടമായത്.
കിടപ്പുമുറിയിലെ മേശപ്പുറത്ത് പഴ്സിലും ഹാൻഡ് ബാഗിലുമായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും ഈറ്റക്കമ്പ് ഉപയോഗിച്ച് ജനാലയിലൂടെ വലിച്ചെടുക്കുകയായിരുന്നു. തോട്ടി, ഒഴിഞ്ഞപേഴ്സ്, ഹാൻഡ് ബാഗ് എന്നിവ വീട്ടുപരിസരത്ത് കാണപ്പെട്ടു. പുലർച്ചെ അഞ്ചോടെ ഉറക്കമുണർന്ന മൂത്ത മകളാണ് മോഷണവിവരം ആദ്യം മനസിലാക്കിയത്. തുടർന്ന് വീട്ടിലെ മറ്റുള്ളവരെ വിളിച്ചുണർത്തിയ ശേഷം വിശദമായി നടത്തിയ പരിശോധനയിലാണ് മോഷണം വിവരം സ്ഥിരീകരിച്ചത്. അയൽവാസിയായ പ്രസാദിന്റെ വീട്ടിലും മുതുവാനത്ത് ജംഗ്ഷനിൽ മാധവന്ദനത്തിൽ സുഗതന്റെ വീട്ടിലും മോഷണശ്രമം നടന്നു. പ്രസാദിന്റെ വീടിന്റെ തിണ്ണയിൽ വച്ചിരുന്ന വെട്ടുകത്തിയും ഒരു കറുത്ത ഷർട്ടും നഷ്ടപ്പെട്ടതായി പ്രസാദ് പൊലീസിൽ മൊഴി നൽകി. സുഗതന്റെ വീട്ടിൽ കിടപ്പുമുറിയുടെ ജനാലയിൽ കൂടി മോഷ്ടാവ് അകത്തേക്ക് കൈ ഇടുന്നതിനിടെ ഉണർന്ന മാതാവ് ബഹളം വച്ചതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പുനലൂർ ഡിവൈ.എസ്.പി വിനോദ്, ഇൻസ്പെക്ടർ ഗോപകുമാർ, എസ്.ഐ ജ്യോതിസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവരുമെത്തി തെളിവ് ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |