ന്യൂഡൽഹി: ഇന്ത്യൻ ഉപഭൂഖണ്ഡവുമായുള്ള മുൻകാല ബന്ധം അടക്കം പഠിക്കാൻ ലക്ഷ്യമിട്ട് അന്റാർട്ടിക്കയിലെ അമേരി ഐസ് ഷെൽഫിൽ ഇന്ത്യ ഭൗമശാസ്ത്ര പര്യവേക്ഷണം തുടങ്ങി. 23 ശാസ്ത്രജ്ഞരും സഹായികളും അടങ്ങിയ ഇന്ത്യൻ സംഘത്തിന്റെ ആദ്യ ബാച്ച് കഴിഞ്ഞയാഴ്ച അന്റാർട്ടിക്കയിലെ ഇന്ത്യൻ സ്റ്റേഷനായ മൈത്രിയിൽ എത്തി. ഇന്ത്യയുടെ 41-ാമത് അന്റാർട്ടിക്ക ശാസ്ത്ര പര്യവേക്ഷണമാണിത്. 2022 ജനുവരിയോടെ ഇന്ത്യൻ സംഘത്തിന്റെ നാല് ബാച്ചുകൾ കൂടി അന്റാർട്ടിക്കയിൽ എത്തും.
ഭാരതി സ്റ്റേഷനിൽ അമേരി ഐസ് ഷെൽഫിന്റെ ഭൗമ ശാസ്ത്ര പഠനമാണ് 41-മത് പര്യവേക്ഷണത്തിൽ ആദ്യത്തേത്. ഇന്ത്യയും അന്റാർട്ടിക്കയും തമ്മിലുള്ള മുൻകാല ബന്ധം കണ്ടെത്താൻ പഠനം സഹായിക്കുമെന്ന് കരുതുന്നു. അന്റാർട്ടിക്കയിലെ കാലാവസ്ഥ, കാറ്റുകൾ, സമുദ്ര ഉപരിതലത്തിലുള്ള ഐസ്, ഹരിതഗൃഹ വാതക ബഹിർഗമനം എന്നിവയെക്കുറിച്ച് കൂടുതൽ അറിവുകൾ നേടാൻ മൈത്രി സ്റ്റേഷനടുത്ത് 500 മീറ്റർ ആഴത്തിൽ ഐസ് കോർ തുളയ്ക്കുന്നതിനുള്ള പ്രാഥമിക പരിശോധനകളും തയാറെടുപ്പുകളും സംഘം നടത്തും. ബ്രിട്ടീഷ് അന്റാർട്ടിക് സർവേ, നോർവീജിയൻ പോളാർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ചാണിത്.
മൈത്രി, ഭാരതി കേന്ദ്രങ്ങളിൽ ആവശ്യമായ ഭക്ഷണവും ഇന്ധനവും മറ്റു വസ്തുക്കളും പുതിയ പര്യവേഷണ സംഘം എത്തിച്ചു. നാഷണൽ സെന്റർഫോർ പോളാർ ആന്റ് റിസർച്ചിലെ ശാസ്‌ത്രജ്ഞൻ ഡോ. ഷൈലേന്ദ്ര സയ്നി (യാത്രാ ലീഡർ), കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിലെ മെട്രോളജിസ്റ്റ് ഹ്യൂഡ്രോം നാഗേശ്വർ സിംഗ്(മൈത്രി സ്റ്റേഷൻ ലീഡർ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജിയോമാഗ്‌നറ്റിസത്തിലെ ശാസ്ത്രജ്ഞൻ അനൂപ് കല്ലായിൽ സോമൻ(ഭാരതി സ്റ്റേഷൻ ലീഡർ) എന്നിവരാണ് 41-ാം പര്യവേഷണത്തിന് നേതൃത്വം നൽകുന്നത്. കൊവിഡ് പരിശോധനകളും ദക്ഷിണാഫ്രിക്കയിൽ 14 ദിവസം ക്വാറന്റൈനും പൂർത്തിയാക്കിയ ശേഷമാണ് ഇവർ അന്റാർട്ടിക്കയിൽ എത്തിയത്. 40-ാം പര്യവേഷണ സംഘത്തിലെ ശാസ്ത്രജ്ഞർക്കൊപ്പം ഇവർ 2022 ഏപ്രിലിൽ മടങ്ങും. 48 പേർ അവിടെ തുടരും. 1981ലാണ് ഇന്ത്യ അന്റാർട്ടിക് പര്യവേഷണം തുടങ്ങിയത്. ദക്ഷിൺ ഗംഗോത്രി എന്ന പേരിൽ 1983ൽ ഇന്ത്യ ആദ്യത്തെ സ്ഥിരം സ്റ്റേഷൻ സജ്ജമാക്കി. 1988ൽ നിലവിൽ വന്ന മൈത്രിയും 2012ൽ നിലവിൽ വന്ന ഭാരതിയുമാണ് നിലവിലെ സ്ഥിരം സ്റ്റേഷനുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |