ന്യൂഡൽഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സ്കൂളുകളും കോളേജുകളും ഒരറിയിപ്പുണ്ടാകുന്നുവരെ അടച്ചിടും. നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിരോധനം 21വരെ നീട്ടി. ജീവനക്കാർ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കണം.15 മുതൽ ഒരാഴ്‌ചത്തേക്ക് സ്കൂളുകളും കോളേജുകളും അടച്ചിരുന്നു.
വിദ്യാലയങ്ങളും ലൈബ്രറികളും പരിശീലന കേന്ദ്രങ്ങളും ഇൻസ്റ്റിറ്റ്യൂട്ടുകളും തുറക്കേണ്ടെന്നാണ് പുതിയ തീരുമാനമെന്ന് ഉന്നതതല യോഗത്തിന് ശേഷം ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു. പൊതുഗതാഗതം വർദ്ധിപ്പിക്കാൻ 1000 സി.എൻ.ജി ബസുകൾ നിരത്തിലിറക്കും. ബസുകളിൽ ഇരുന്നും നിന്നും യാത്രചെയ്യാൻ കൊവിഡ് പ്രോട്ടോക്കോളിൽ ഇളവു വരുത്തണമെന്നും ആവശ്യമുണ്ട്. അവശ്യ സാധനങ്ങളുമായി വരുന്നവ ഒഴികെയുള്ള ചരക്കു വാഹനങ്ങളെ ഡൽഹി അതിർത്തിയിൽ തടയാൻ പൊലീസിന് നിർദ്ദേശം നൽകി.
ഡൽഹിയിൽ നിരോധിച്ച 10 വർഷത്തിന് മുകളിൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷത്തിന് മുകളിൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും റോഡിലിറങ്ങിയാൽ പൊലീസ് പിടിച്ചെടുക്കും. ഡൽഹിയുടെ 300 കിലോമീറ്റർ ചുറ്റളവിലുള്ള 11 താപവൈദ്യുതി നിലയങ്ങൾ 30വരെ അടച്ചിടാനും തീരുമാനമായി.
കേന്ദ്ര സർക്കാർ ഒാഫീസുകൾ അടയ്‌ക്കില്ല. എന്നാൽ ജീവനക്കാർ സ്വന്തം വാഹനങ്ങൾക്ക് പകരം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണം. സ്വകാര്യ ഓഫീസുകൾ പകുതി ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കണം.
ആഡംബരക്കാറിൽ പായുന്നവർ കർഷകരെ കുറ്റപ്പെടുത്തരുത്:സുപ്രീം കോടതി
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പേരിൽ കർഷകരെ കുറ്റപ്പെടുത്തുന്നവരെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മലിനീകരണം വർദ്ധിപ്പിച്ച് നിരത്തുകളിൽ പായുന്ന ആഡംബര കാറുകൾക്കെതിരെ നടപടിയില്ല. തലസ്ഥാനത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഇരിക്കുന്നവരാണ് മലിനീകരണത്തിന്റ പേരിൽ കർഷകരെ കുറ്റപ്പെടുത്തുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
വൈക്കോൽ ഉൾപ്പടെ കാർഷിക അവശിഷ്ടം കത്തിക്കാൻ കർഷകർ നിർബന്ധിതരാകുന്നത് എന്ത് സാഹചര്യത്തിലാണെന്ന് പരശോധിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സൂര്യകാന്ത് താനും ഒരു കർഷകനാണെന്ന് പറഞ്ഞു. കാർഷിക നിയമങ്ങൾ വന്നിട്ടും കർഷകരുടെ ഭൂവുടമസ്ഥതയിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?. ഇത്രയും ചെറിയ അളവ് ഭൂമി മാത്രം കൈവശമുള്ളവർ എങ്ങനെയാണ് കാർഷിക അവശിഷ്ടം നീക്കം ചെയ്യാനുള്ള മെഷീനുകൾ വാങ്ങുന്നത്. പ്രശ്നപരിഹാരത്തിന് എന്തെങ്കിലും ശാസ്ത്രീയ മാർഗങ്ങളുണ്ടെങ്കിൽ അതു കർഷകർക്കു കൈമാറണം.
വാഹനങ്ങളിൽ നിന്നാണ് അന്തരീക്ഷ മലിനീകരണത്തിന്റെ ഭൂരിഭാഗവും ഉണ്ടാകുന്നതെന്ന് കേന്ദ്രവും ഡൽഹി സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വർഷവും നിർമാണ പ്രവർത്തനങ്ങളും മുറ തെറ്റാതെ നടക്കുന്നു. 365 ദിവസവും വ്യവസായ ശാലകളും പ്രവർത്തിക്കുന്നു. കാലാവസ്ഥാനൃസൃതമായി ഇതിനെയൊന്നും ഒരു നടപടിയും ബാധിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. മലിനീകരണം നിയന്ത്രിക്കുന്നതിനായി ഡൽഹി സർക്കാർ ഏർപ്പെടുത്തിയ വാഹന നിരോധനവും ഓഫീസുകൾ അടച്ചിടുന്നതും തലസ്ഥാന പരിധിയിൽ വരുന്ന മറ്റു സംസ്ഥാനങ്ങളിൽ കൂടി നടപ്പാക്കാതെ ഫലപ്രദമാകില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ ചൂണ്ടിക്കാട്ടി. മലിനീകരണം തടയാൻ എയർ ക്വാളിറ്റി മാനേജ്‌മെന്റ് മതിയായ നടപടികൾ എടുക്കാതിരുന്നതിലും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. എന്നാൽ, കമ്മിഷൻ നിർദേശിച്ച പരിഹാര മാർഗങ്ങളാണ് കേന്ദ്ര സർക്കാർ നൽകിയ സത്യവാംഗ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. സർക്കാർ ജീവനക്കാർക്കു ഡൽഹി സർക്കാർ വർക്ക് ഫ്രം രീതി ഏർപ്പെടുത്തിയത് പോലെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നടപ്പിലാക്കിയാൽ രാജ്യവ്യാകുമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 50% ജീവനക്കാരെ മാത്രം അനുവദിച്ചു കൂടെയെന്നും കോടതി ചോദിച്ചു. സർക്കാർ ജീവനക്കാർ പരമാവധി പൊതു ഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണമെന്നും ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |