സംഭവശേഷം ഓടി രക്ഷപ്പെട്ടയാൾ കൊലപാതക കേസിലടക്കം പ്രതി
ചേർത്തല: ദേശീയപാതയിലൂടെ അമിത വേഗതയിൽ അപകടകരമായി സഞ്ചരിച്ച വാഹനം തടയാൻ ശ്രമിച്ച ട്രാഫിക് എസ്.ഐയെ ആക്രമിച്ച് മൂക്കിന് പരിക്കേല്പിച്ച കേസിൽ പിടിയിലായ സൈനികനെ പൊലീസ് മർദ്ദിച്ചതായി പരാതി. കൊല്ലം കൊട്ടാരക്കര പത്തനാപുരം വിളക്കുടി ആവണീശ്വരം സാബുരാജാ വിലാസത്തിൽ ജോബിൻ സാബു (29) വിനെ പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ചെന്നാണ് പരാതി. കേസിലെ ഒന്നാംപ്രതിയായ ജോബിനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ പൊലീസ് മർദ്ദിച്ചെന്നും നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. മിലിട്ടറിയിൽ ടെക്നിക്കൽ സ്റ്റാഫാണ് ജോബിൻ. ജോബിനൊപ്പം പിടിയിലായ കൊല്ലം കൊട്ടാരക്കര പത്തനാപുരം വെളക്കുടി കുന്നിക്കോട് ശാസ്ത്രികവല സി.എം വീട്ടിൽ ഷമീർ മുഹമ്മദ് (29), ആവണീശ്വരം ബിബിൻ ഹൗസിൽ ബിബിൻ രാജ് (26) എന്നിവർ റിമാൻഡിലാണ്.
ഇവരുടെ ഒപ്പം കാറിലുണ്ടായിരുന്നതും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടതുമായ കൊട്ടിയം കിളികൊല്ലൂർ കണ്ണനല്ലൂർ നിഷാദ് (പൊട്ടാസ്) നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. വിവിധ സ്റ്റേഷനുകളിൽ കൊലപാതകമടക്കം എട്ട് കേസുകൾ നിലവിലുള്ള ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.
ചേർത്തല സ്റ്റേഷനിലെ ട്രാഫിക് എസ്.ഐ അർത്തുങ്കൽ പുളിക്കൽ ജോസി സ്റ്റീഫനാണ് (55) കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഹൈവേ പാലത്തിന് സമീപം ആക്രമണത്തിന് ഇരയായത്. ജോബിനും സംഘവും സഞ്ചരിച്ച കാറിന് എക്സ് റേ ബൈപാസിന് സമീപം പൊലീസ് കൈകാണിച്ചിട്ടും നിറുത്തിയില്ല. തുടർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതിനിടെയാണ് എസ്.ഐയെ മർദ്ദിച്ചത്.
വാഹനത്തിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു
സൈനികൻ എന്ന പരിഗണന നൽകിയാണ് ജോബിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ച് നടപടികൾ പൂർത്തിയാക്കിയതെന്നും മർദ്ദിച്ചെന്ന വാദം വാസ്തവ വിരുദ്ധമാണെന്നും പരാതിക്കാരന്റെ ഭാഗം അന്വേഷിക്കുമെന്നും ചേർത്തല പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |