തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിലുള്ള ഒരു വിഭാഗം പരമ ദരിദ്രരാണെന്നും അവർക്ക് ഒരു തരത്തിലുമുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നാക്ക വിഭാഗത്തിലുള്ള പിന്നാക്കകാരെ കണ്ടെത്തുന്നതിനുള്ള സാമ്പത്തിക സർവേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പിന്നാക്ക വിഭാഗത്തിനുള്ള 50 ശതമാനം സംവരണം നിലനിൽക്കുമെന്നും ബാക്കി വരുന്ന 50 ശതമാനത്തിൽ പൊതുവിഭാഗത്തിലുള്ള പാവപ്പെട്ടവർക്ക് പ്രത്യേക പരിഗണന നൽകുന്ന രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സമൂഹത്തിലെ ദരിദ്രരായവർക്കുള്ള ഒരു കൈത്താങ്ങാണെന്നും സർക്കാരിന്റേത് സംവരണ വിരുദ്ധ നിലപാടല്ലെന്നും പിണറായി മാദ്ധ്യമങ്ങളോടായി പറഞ്ഞു.
പിന്നാക്ക സംവരണക്കാർ കാരണമാണ് തങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്തതെന്ന് വാദിക്കുന്ന ഒരു വിഭാഗം ഇപ്പോൾ സംസ്ഥാനത്തുണ്ട്. ഇത് ശരിയായ പ്രവണതയല്ല. എല്ലാവർക്കും ജീവിതയോഗ്യമായ സാഹചര്യം ഉണ്ടാകുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവർക്കാണ് പുതിയ സംവരണാനുകൂല്യം ലഭ്യമാകുന്നത്. എല്ലാ വിഭാഗത്തിലുമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ടു മുന്നേറുന്ന നയമാണ് സംവരണത്തിന്റെ കാര്യത്തിലും എൽ ഡി എഫ് സ്വീകരിച്ചിരിക്കുന്നതെന്നും സംവരണത്തെ ഒരു വൈകാരിക പ്രശ്നമാക്കി മാറ്റി ജനത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനത്തിന്റെ ശ്രദ്ധ തിരിച്ചു വിടാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ എല്ലാ വാർഡുകളിലേയും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ചു വീതം കുടുംബങ്ങളെ കണ്ടെത്തി അവരിൽ നിന്നും വിവരശേഖരണം നടത്തുന്ന തരത്തിലാണ് സർവേ വിഭാവനം ചെയ്തിട്ടുള്ളത്. ഏതാണ്ട് ഒരു ലക്ഷം കുടുംബങ്ങളുടെ വിവരശേഖരണം ഇതു വഴി നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |