ആലപ്പുഴ: സിപിഎം ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പക്ഷത്തെ തോൽപിച്ച് വിമതപക്ഷം വിജയിച്ചതിന് പിന്നാലെ ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ചവർക്ക് നേരെ ഒരു സംഘം വീടുകയറി ആക്രമിച്ചു. സിപിഎം പുന്നപ്ര തെക്ക് ലോക്കൽ സമ്മേളനത്തിനെ തുടർന്നാണ് സംഭവം. ആക്രമണത്തിൽ വി.കെ അച്യുതൻ ബ്രാഞ്ച് സെക്രട്ടറി പറവൂർ വെളിയിൽ വി.എ ജാക്‌സൺ(30) അടക്കം നാലുപേർക്ക് പരിക്കേറ്റു. ജാക്‌സനെ കൂടാതെ പാർട്ടി പ്രവർത്തകരായ പറവൂർ പാലപ്പറമ്പിൽ ഫ്രെഡി(34), പുത്തൻപുരയ്‌ക്കൽ കുര്യാക്കോസ്(29), ഇയാളുടെ മാതാവായ ജുലൈറ്റ്(60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പുന്നപ്ര തെക്ക് ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെ പരാജയപ്പെടുത്തി എൻ.പി വിദ്യാനന്ദൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. വിമതപാനലിന് വേണ്ടി മത്സരിച്ച 11ൽ 9 പേരും വിജയിച്ചു. ഫ്രെഡിയും ജാക്‌സണും സമ്മേളന പ്രതിനിധികളായിരുന്നു. ഇവർ ഔദ്യോഗിക വിഭാഗത്തിനായി ശക്തിയായി വാദിച്ചതാണ് ആക്രമണത്തിന് ഇരയായതെന്ന് പറയുന്നു.
ശനിയാഴ്‌ച രാത്രി 10 മണിക്ക് നാല് എൽ.സി അംഗങ്ങളുൾപ്പടെ ആറുപേർ ആയുധങ്ങളുമായി ഫ്രെഡിയുടെ വീട്ടിലെത്തി ആക്രമിച്ചു. തടയാനായി ജാക്‌സൺ ഓടിയെത്തിയതോടെ ഇയാളെയും ആക്രമിച്ചു. തുടർന്ന് രക്ഷപെട്ടോടിയ ഇരുവരും കുര്യാക്കോസിന്റെയും ജുലൈറ്റിന്റെയും വീട്ടിലെത്തി. ഇതോടെ അക്രമിസംഘം ഇവരെയും ആക്രമിച്ചെന്ന് പരിക്കേറ്റവർ പരാതിപ്പെട്ടു. സംഭവത്തിൽ ഇതുവരെ കേസെടുക്കാത്തതിൽ പാർട്ടിയിൽ ശക്തമായ പ്രതിഷേധമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |