തിരുവനന്തപുരം:അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയി ദത്തു നൽകിയ ശിശുക്ഷേമ സമിതി, സി.ഡബ്ല്യു.സി അധികൃതർക്കെതിരെ എന്തു നടപടിയെടുത്തെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ഈ ക്രൂരതക്കും നിയമ വിരുദ്ധ പ്രവർത്തനത്തിനും നേതൃത്വം നൽകിയവരും കൂട്ടുനിന്നവരും മാത്രമല്ല ,അതിന് സർക്കാർ ഏജൻസികളെ സമീപിച്ചവരും ശിക്ഷിക്കപ്പെടണം. ഏതു കുഞ്ഞിനെയും വിൽപ്പനയ്ക്ക് വയ്ക്കാമെന്നാണ് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നത്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികൾക്കും വിഷമമുണ്ടാക്കിക്കൊണ്ടാണ് ഈ വിഷയം ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. . എല്ലാം പാർട്ടി മാത്രം അന്വേഷിച്ചാൽ പോര. ദൂരൂഹത നിറഞ്ഞ സാഹചര്യം എന്തു കൊണ്ടാണുണ്ടായതെന്ന് അന്വേഷിക്കണം.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കും ഇതേക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. മാധ്യമങ്ങൾ വിവാദമാക്കിയപ്പോൾ മാത്രമാണ് പ്രതികരിക്കാൻ തയാറായത്. പാർട്ടി ജില്ലാ കമ്മിറ്റി കുഞ്ഞിനെ വിട്ടുകൊടുക്കാൻ തീരുമാനിച്ചെന്നാണ് ജില്ലാ സെക്രട്ടറി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കുഞ്ഞിനെ വിട്ടുകൊടുക്കാൻ പാർട്ടി എങ്ങനെയാണ് തീരുമാനിക്കുന്നത്?- സതീശൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |