ആലുവ: ഗാർഹിക പീഡന പരാതി നൽകാനെത്തിയ മോഫിയാ പർവീൺ ആത്മഹത്യ ചെയ്‌ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആലുവ സി.ഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി. സംഭവത്തിൽ ആലുവ ഡിവൈഎസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി പി.സതീദേവി പറഞ്ഞു. റിപ്പോർട്ട് ലഭിച്ച ശേഷം കമ്മിഷൻ സ്വയം കേസെടുക്കുന്നതുൾപ്പടെ പരിഗണിക്കും.
മുൻപും ആരോപണവിധേയനായ സി.ഐ സുധീർ തെറ്റ് ആവർത്തിക്കുന്നതായാണ് മാദ്ധ്യമങ്ങളിലൂടെ മനസിലായത്. സംഭവത്തിൽ ആലുവ ഡിവൈഎസ്‌പി ആദ്യം തയ്യാറാക്കിയ റിപ്പോർട്ട് സി.ഐ കുറ്റക്കാരനല്ല എന്ന രീതിയിലായിരുന്നു തുടർന്ന് എസ്.പി നൽകിയ നിർദ്ദേശത്തെ തുടർന്ന് വിശദമായ റിപ്പോർട്ട് നൽകി. ഇതിൽ മോഫിയ പർവീൺ നൽകിയ ഗാർഹിക പീഡന പരാതിയിൽ സി.ഐയ്‌ക്ക് ഗുരുതര വീഴ്‌ചപറ്റിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്‌ടോബർ 29ന് മോഫിയയിൽ നിന്ന് ലഭിച്ച പരാതി ഡിവൈഎസ്‌പി സി.ഐയ്‌ക്ക് കൈമാറി 25 ദിവസത്തിന് ശേഷമാണ് എന്തെങ്കിലും നടപടിയെടുത്തത്. മോഫിയ ആത്മഹത്യ ചെയ്‌ത ദിവസമാണ് കേസെടുത്തത്.
എന്നാൽ തെറ്റ് തന്റെ ഭാഗത്തല്ലെന്നും അന്വേഷിക്കാൻ ഏൽപിച്ച ഉദ്യോഗസ്ഥന്റെ പക്കലാണെന്നും സി.ഐ വിശദീകരിച്ചിരുന്നു. നവംബർ 18ന് മോഫിയയെയും കുടുംബത്തെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും അന്ന് അസൗകര്യമായതിനാൽ 22നാണ് ഇവർ എത്തിയത്. അന്ന് മോഫിയയുടെ ഭർത്താവ് സുഹൈലിനെ സി.ഐയുടെ മുറിയിൽവച്ച് മോഫിയ അടിച്ചു. തുടർന്ന് സി.ഐ ശാസിച്ചതായും ഇതേ തുടർന്നാണ് മോഫിയ ആത്മഹത്യ ചെയ്‌തതെന്നുമാണ് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചത്. മോഫിയയുടെ ആത്മഹത്യാ കുറിപ്പിലും സി.ഐയ്‌ക്കെതിരെ പരാമർശമുണ്ടായി. തുടർന്ന് സി.ഐ സുധീറിനെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി. കേസിൽ മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ(27), ഇയാളുടെ മാതാവ് റുഖിയ(55), പിതാവ് യൂസഫ്(63) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |