മുംബയ്: ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്ന് ഇന്നലെ ബംഗളൂരുവിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ നടക്കാനിരുന്ന പരിപാടിയും സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖി റദ്ദാക്കി. രണ്ടുമാസത്തിനിടെ 12ാമത്തെ ഷോയാണ് റദ്ദാക്കുന്നത്.
തുടർന്ന് 'വിദ്വേഷം ജയിച്ചു, കലാകാരൻ തോറ്റു. ഇത് പൂർത്തിയായി. ഗുഡ്‌ബൈഡ്. അനീതി' എന്ന് ഫാറൂഖിയുടെ ട്വീറ്റ് ചെയ്തു.
ശനിയാഴ്ച ബംഗളൂരു പൊലീസ് പരിപാടിയുടെ സംഘാടകരോട് ഷോ റദ്ദാക്കാൻ ആവശ്യപ്പെട്ടിരുന്നു.
'നിരവധി സംഘടനകൾ ഈ സ്റ്റാൻഡ് അപ്പ് കോമഡി ഷോയെ എതിർക്കുന്നു. ഇത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പൊതുജന സമാധാനവും സൗഹാർദവും തകർക്കുമെന്നും വിശ്വസനീയ വിവരമുണ്ടെന്നും' സംഘാടകരെ പൊലീസ് അറിയിച്ചിരുന്നു. കൂടാതെ മറ്റ് മതങ്ങളിലെ ദൈവങ്ങളെക്കുറിച്ച് വിവാദ പ്രസ്താവനകൾ നടത്തിയ മുനവർ ഫാറൂഖി വിവാദ നായകനാണെന്നാണ് വിവരമെന്നും പൊലീസ് പറഞ്ഞു. ഇതോടെയാണ് ഞായറാഴ്ച രാവിലെ പരിപാടി റദ്ദാക്കിയതായി അറിയിച്ചത്.
600ൽ അധികം ടിക്കറ്റുകൾ വിറ്റഴിച്ച തന്റെ ഷോയുടെ വേദി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. തനിക്ക് സെൻസർ സർട്ടിഫിക്കറ്റ് ഉണ്ടെന്നും എന്നാൽ, ഭീഷണിയെത്തുടർന്ന് രണ്ടു മാസത്തിനിടെ 12 ഷോകൾ റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ, ഹാസ്യ പരിപാടിക്കിടെ ഹിന്ദുദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ജനുവരി ഒന്നിന് ഇൻഡോർ പൊലീസ് മുനവർ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നു. മദ്ധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിച്ചെങ്കിലും സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |