കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ ബാധ പിടിപ്പെട്ടവരിൽ ബഹുഭൂരിപക്ഷത്തിനും നേരിയ ലക്ഷണങ്ങൾ മാത്രമാണുണ്ടായിരുന്നതെന്ന് ദക്ഷിണാഫ്രിക്കയിൽ രോഗം ആദ്യ റിപ്പോർട്ട് ചെയ്ത ഡോക്ർ ആഞ്ചലിക്ക് കോട്സീ. ദക്ഷിണാഫ്രിക്കയിലെ ഡോക്ടർമാരുടെ സംഘടനയായ എസ് എ എം എയുടെ അദ്ധ്യക്ഷ കൂടിയാണ് ആഞ്ചെലിക്ക്.
താൻ പരിശോധിച്ച 40ഓളം ഒമൈക്രോൺ രോഗികളിൽ എല്ലാവർക്കും നടുവേദന, സന്ധിവേദന മുതലായ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും വളരെ ചുരുക്കം പേരിൽ മാത്രമാണ് പനി കണ്ടെത്തിയതെന്നും ആഞ്ചെലിക്ക് വ്യക്തമാക്കി. പലരും ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തന്നെ സുഖം പ്രാപിച്ചെങ്കിലും ഈ വൈറസിന്റെ പ്രഹര ശേഷി എത്രത്തോളം ഉണ്ടെന്ന് ഇനിയും വ്യക്തമാകണമെന്ന് ഡോക്ടർ പറഞ്ഞു.
തന്നെ കാണാൻ വന്ന രോഗികളിൽ കടുത്ത ക്ഷീണം ഉണ്ടായിരുന്നതിനാൽ മാത്രമാണ് ഇവർ വൈദ്യസഹായം തേടിയതെന്നും ഡോക്ടർ പറഞ്ഞു. ഇത്തരം രോഗികളിൽ നടത്തിയ ടെസ്റ്റുകളിൽ മറ്റ് കൊവിഡ് രോഗികളിൽ നിന്നും വ്യത്യസ്ഥമായ ഫലങ്ങൾ കണ്ടതിനെ തുടർന്ന് ആഞ്ചലിക്ക് ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ ശാസ്ത്രജ്ഞരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് രോഗത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. 40 വയസിന് താഴെയുള്ളവരിൽ ഇത്രയേറെ ക്ഷീണം ഉണ്ടാകുന്നത് പതിവല്ലാത്തതിനാലാണ് താൻ ഉടനടി ശാസ്ത്രജ്ഞരെ വിവരം അറിയിച്ചതെന്ന് അവർ പറഞ്ഞു.
ഒമൈക്രോണിനെതിരെ വാക്സിൻ ഫലപ്രദമല്ലെന്ന വാർത്തകളെ ആഞ്ചലിക്ക് തള്ളിക്കളഞ്ഞു. താൻ ചികിത്സിച്ച രോഗികളിൽ പകുതിപേർ മാത്രമേ വാക്സിൻ എടുത്തിരുന്നുള്ളൂവെന്നും വാക്സിൻ എടുക്കാത്തവരിൽ പോലും വൈറസ് നേരിയ ലക്ഷണങ്ങൾ മാത്രമാണ് കാണിച്ചതെന്നും ആഞ്ചലിക്ക് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |