# ആൾക്കൂട്ടം വേണ്ടെന്ന് ജില്ലാഭരണകൂടം
ആലപ്പുഴ: അതിവ്യാപനശേഷിയുള്ള കൊവിഡിന്റെ മാരക വകഭേദമായ "ഒമിക്രോൺ" വൈറസിനെതിരെ ജില്ലയിൽ ആരോഗ്യവകുപ്പും അതീവ ജാഗ്രതയിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരണം രോഗവ്യാപനമുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ നിരീക്ഷിക്കുന്നതിന് പ്രാദേശിക തലത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ആർ.ടി.പി.സി.ആർ ടെസ്റ്റിന് ശേഷം നിരീക്ഷണത്തിലാകുന്നവർ ഏഴ് ദിവസത്തിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കിൽ ഏഴ് ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണം. നിരീക്ഷണത്തിൽ കഴിയുന്നവരുമായി കുടുംബാംഗങ്ങളോ മറ്റുള്ളവരോ സമ്പർക്കം പാടില്ല. നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രത്യേക സംഘം പരിശോധിക്കും. ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.
സാമൂഹിക അകലം മറന്നു
കൊവിഡ് വ്യാപനം കുറഞ്ഞതോടെ സാമൂഹിക അകലം പാലിക്കാതെയാണ് പലരുടെയും യാത്ര. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. ഇടയ്ക്കിടയ്ക്ക് സാനിറ്റൈസർ ഉപയോഗിക്കണം. എ.ടി.എം കൗണ്ടറുകളിൽ നിന്നും സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും അപ്രത്യക്ഷമായ സാനിറ്റൈസർ പുനഃസ്ഥാപിക്കണം.
കൊവിഡ് വ്യാപനം കുറഞ്ഞതോടെ നിറുത്തലാക്കിയ ചികിത്സാ കേന്ദ്രങ്ങൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. കർശന നിയന്ത്രണങ്ങളോടെ മൂന്നാംതരംഗത്തെ നേരിടാനാണ് ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രമം.
ആഘോഷങ്ങൾക്ക് നിയന്ത്രണം
1. ആൾക്കൂട്ട ആഘോഷങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണം
2. ആരാധനാലയങ്ങളിൽ ചടങ്ങുകളായി ഒതുക്കാൻ നിർദ്ദേശം
3. സാമൂഹിക അകലവും മാസ്കും സാനിറ്റൈസറും നിർബന്ധം
4. തീരുമാനം കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ജില്ലയിൽ ഇതുവരെ രോഗികൾ: 3.28 ലക്ഷം
മരിച്ചവർ: 2,460 പേർ
രണ്ടാംതരംഗത്തിൽ മരിച്ചത്: 1,995 പേർ
വാക്സിൻ 18 വയസിന് മുകളിൽ
ഒന്നാം ഡോസ്: 15.35 ലക്ഷം
രണ്ടാം ഡോസ്: 11.14 ലക്ഷം
ആശങ്കപ്പെടുത്തുന്നത്: കുട്ടികൾക്ക് വാക്സിൻ നൽകിയിട്ടില്ല
"
ഒമിക്രോൺ വൈറസ് തീവ്രവ്യാപന ശേഷിയുള്ളതും മാരകവുമാണ്. വകഭേദം വന്ന വൈറസ് വാക്സിനെടുത്തവരിൽ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കുറച്ചു ദിവസം കൂടി കാത്തിരിക്കണം.
ഡോ. എ.എൽ. ഷീജ,
ഡി.എം.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |