ന്യൂഡൽഹി: നാവിക സേനയുടെ 25-ാമത് മേധാവിയായി തിരുവനന്തപുരം സ്വദേശിയായ അഡ്മിറൽ ആർ.ഹരികുമാർ ഡൽഹിയിൽ സേനാ ആസ്ഥാനത്ത് ചുമതലയേറ്റു. തിരുവനന്തപുരം റസൽപുരം കളിയൽ ഹൗസിൽ ബി.വിജയലക്ഷ്‌മിയുടെയും പരേതനായ രാധാകൃഷ്‌ണൻ നായരുടെയും മകനായ ഹരികുമാർ (59) ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. 41 വർഷത്തിലേറെ നീണ്ട നാവിക സേനാ ജീവിതത്തിന് ശേഷം വിരമിച്ച അഡ്മിറൽ കരംബീർ സിംഗിന്റെ പിൻഗാമിയായ അഡ്മിറൽ ഹരികുമാറിന് 2024 ഏപ്രിൽ വരെ പദവിയിൽ തുടരാം.
ഡൽഹിയിൽ പ്രതിരോധ ആസ്ഥാനത്തിന് മുന്നിൽ നടന്ന ചടങ്ങിൽ അഡ്മിറൽ കരംബീർ സിംഗിൽ നിന്ന് നാവികസേനാ മേധാവി സ്ഥാനം ഏറ്റെടുത്തു. അമ്മ വിജയലക്ഷ്‌മിയും ഭാര്യ കലാനായരും ചടങ്ങിൽ പങ്കെടുത്തു. ചുമയലേയറ്റ ശേഷം സേനയുടെ ഗാർഡ് ഒാഫ് ഹോണർ സ്വീകരിച്ചു.
അഭിമാനം, സന്തോഷം. ഇന്ത്യയുടെ സമുദ്രാതിർത്തി താത്പര്യങ്ങൾ സംരക്ഷിക്കാനും വെല്ലുവിളികൾ നേരിടാനുമായിരിക്കും മുൻഗണന. മുൻഗാമികളുടെ പാത പിന്തുടർന്ന് സേനയെ നയിക്കും.
-നാവിക സേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ
കന്യാകുമാരി ജില്ലയിലെ നെയ്യൂർ സ്വദേശി അന്തരിച്ച മുൻ നാവിക സേനാ മേധാവി സുശീൽ കുമാർ ഐസക്ക് പാതി മലയാളിയായിരുന്നതിനാലാണ് അഡ്മിറൽ ഹരികുമാറിന് സേനയെ നയിക്കുന്ന ആദ്യ മലയാളി എന്ന ബഹുമതി സ്വന്തമാകുന്നത്. മുംബയ് ആസ്ഥാനമായ പശ്ചിമ നേവൽ കമാൻഡ് മേധാവിയായി പ്രവർത്തിച്ചുവരികയായിരുന്നു.
ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിരാട് നാവിക സേനാ യുദ്ധക്കപ്പലുകളായ നിഷാങ്ക്, കോറ, രൺവീർ എന്നിവയെ നയിച്ച പരിചയ സമ്പത്തുമായാണ് നേവിയുടെ നായകനാവുന്നത്.
1983ൽ കമ്മിഷൻഡ് ഒാഫീസറായി തുടങ്ങിയ ഹരികുമാർ കപ്പലുകൾ അടക്കം കടലിലെ ശത്രു ലക്ഷ്യങ്ങൾ വെടിവച്ച് തകർക്കുന്നതിൽ വിദഗ്ദ്ധനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |