തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന ടൂറിസം മേഖലയ്ക്ക് പുതിയകുതിപ്പേകാൻ കേരള ട്രാവൽ മാർട്ടിന്റെ (കെ.ടി.എം) 11-ാം പതിപ്പ് 2022 മാർച്ച് 24 മുതൽ കൊച്ചിയിൽ നടക്കും. 24ന് ഗ്രാൻഡ് ഹയാത്തിലാണ് ഉദ്ഘാടനം. തുടർന്ന്, വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിൽ 25 മുതൽ 27 വരെയാണ് ട്രാവൽമാർട്ട്.
രണ്ട് പതിറ്റാണ്ടിനുശേഷം കേരളം ലോകത്തിന് മുന്നിൽ സമർപ്പിക്കുന്ന പ്രധാന ടൂറിസം ഉത്പന്നമായ കാരവൻ ടൂറിസവും സാഹസിക ടൂറിസവുമാണ് ഇക്കുറി മേളയുടെ പ്രമേയമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിനും ഊന്നലുണ്ടാകും. വിദേശ ടൂറിസ്‌റ്റുകളുടെ വരവ് മെച്ചപ്പെട്ടിട്ടില്ലാത്തതിനാൽ ആഭ്യന്തര ബയർമാർക്കാണ് ഇക്കുറി കൂടുതൽ പ്രാധാന്യം നൽകുക.
ആയിരത്തോളം വിദേശ, ആഭ്യന്തര നിക്ഷേപകരെ ഇക്കുറി മേളയിൽ പ്രതീക്ഷിക്കുന്നു. ഹൗസ്ബോട്ട് ടൂറിസത്തിന് ശേഷം കേരളം നടപ്പാക്കുന്ന പുത്തൻ പദ്ധതിയായ കാരവൻ ടൂറിസത്തെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മൊത്തം വ്യവസായ രംഗത്തെ തിരിച്ചുകൊണ്ടുവരാൻ കേരള ട്രാവൽ മാർട്ടിന് സാധിക്കുമെന്ന് കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു. ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ, കെ.ടി.എം സെക്രട്ടറി ജോസ് പ്രദീപ്, മുൻ പ്രസിഡന്റുമാരായ ഇ.എം.നജീബ്, എബ്രഹാം ജോർജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |