തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങളിലെ വിവാദം സംബന്ധിച്ച് പള്ളികളിൽ വെള്ളിയാഴ്ചയിലെ ജുമാ നമസ്കാര വേളയിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന മുസ്ലിം ലീഗിന്റെ നിലപാട് നിലവിട്ട കളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം നേമം ഏരിയാ കമ്മിറ്റി ഓഫീസിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രചാരണവേദിയാക്കുന്നത് സംഘപരിവാറിനുള്ള പച്ചക്കൊടിയായി മാറും. ക്ഷേത്രങ്ങൾ സംഘപരിവാറിന് ഉപയോഗിക്കാമെന്ന പച്ചക്കൊടി കാണിക്കുന്നതിലൂടെ, മതനിരപേക്ഷതയാവും തകരുക. ഇത്തരം നിലപാടിനെ ഇ.കെ. സുന്നി വിഭാഗം അടക്കമുള്ളവരെല്ലാം തള്ളിപ്പറഞ്ഞിരിക്കുകയാണ്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടപ്പോൾ എന്തോ അവസരം കിട്ടിയെന്ന രീതിയിലാണ് മുസ്ലിം ലീഗ് ഇറങ്ങിത്തിരിച്ചത്. വഖഫ് ബോർഡിൽ മുസ്ലിം മതവിശ്വാസികളെ മാത്രമേ നിയമിക്കൂ എന്ന് വ്യവസ്ഥയുണ്ട്.
സംഘപരിവാർ കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിൽ ഉയർത്തിയ മുദ്രാവാക്യം തനി വർഗീയമാണ്. ഒരു പ്രത്യേക മതവിഭാഗത്തെ ആരാധന നടത്താനോ, അവരുടെ ആരാധനാലയം പ്രവർത്തിക്കാനോ അനുവദിക്കില്ലെന്നാണ് ഭീഷണി. ജീവൻ നൽകിയും രക്തമൊഴുക്കിയും മതനിരപേക്ഷത സംരക്ഷിച്ചിട്ടുള്ളവരാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. ഈ ഭീഷണി കൊണ്ട് ആരുടേയും ആരാധന തകർക്കാൻ അനുവദിക്കില്ല. ഭക്ഷ്യയോഗ്യമായ സാധനമെന്ന് സാക്ഷ്യപ്പെടുത്താൻ ചിലർ നടത്തുന്ന മാർക്കറ്റിംഗ് തന്ത്രമാണ് ഹലാൽ ഭക്ഷണം. ഇതെഴുതിയ സ്ഥാപന ഉടമയെ കണ്ടെത്തിയാൽ അതിൽ എല്ലാ വിഭാഗവും വരും. ശബരിമലയിൽ ഹലാൽ ശർക്കരയെത്തിച്ച സ്ഥാപന ഉടമ
മുസ്ലിമല്ലെന്ന് കണ്ടെത്തിയതാണ്. എന്നാൽ ഇതിന്റെ പേരിൽ ഒരു വിഭാഗത്തെ ശത്രുക്കളാക്കാൻ ശ്രമം നടക്കുന്നു.
സംസ്ഥാന ഭരണത്തെ യു.ഡി.എഫും ബി.ജെ.പി.യും വെൽഫെയർ പാർട്ടിയും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് എതിർക്കുന്നത്. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഹൈസ്പീഡ് കോറിഡോറും അതിവേഗ റെയിൽ പാതയും കൊണ്ടുവരാൻ ശ്രമിച്ചവരാണ് ഇപ്പോൾ കെ. റെയിലിനെ എതിർക്കുന്നത്. വിമർശനമുന്നയിക്കുന്ന പ്രതിപക്ഷത്തിന് ഇനിയൊരു കാലം കേരളത്തിലുണ്ടാകുമോയെന്നത് സംശയമാണ്. സ്വാതന്ത്ര്യ സമരത്തിൽ വഞ്ചകരായിരുന്നവരെ നായകരായി ചിത്രീകരിക്കാൻ ചരിത്രം മാറ്റിയെഴുതുകയാണ് - മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |