തിരുവനന്തപുരം: പ്രവാസിയായ മലയാളി യുവാവിന് നേരെ ആസിഡ് ആക്രമണം. തിരുവനന്തപുരം കൊടിപുരം സ്വദേശി ആർ രാകേഷിന്റെ(30) മുഖത്താണ് കാഞ്ചിപുരം സ്വദേശിനിയായ ജയന്തി(27) ആസിഡ് ഒഴിച്ചത്. സംഭവത്തിന് ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിവാഹ വാഗ്ദ്ധാനത്തിൽ നിന്ന് യുവാവ് പിന്മാറിയതും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതുമാണ് ആക്രമണത്തിന് കാരണം.
ദുബായിലെ ഒരു സ്പായിൽ ഇരുവരും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ ജയന്തിയും രാകേഷും ഒന്നിച്ചായിരുന്നു താമസം. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ജൂലായിൽ ഇയാൾ നാട്ടിലെത്തി. മൂന്ന് മാസം മുൻപ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യം ഇയാൾ ജയന്തിയിൽ നിന്ന് ഒളിച്ചുവയ്ക്കുകയായിരുന്നു. ഇതിനിടെ അവധിക്ക് യുവതിയും ചെന്നൈയിലേക്ക് മടങ്ങിയെത്തി.
കോയമ്പത്തൂർ പീലമേട്ടിലെ അപാർട്ട്‌മെന്റിലെത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യുവാവ് ജയന്തിക്ക് വാട്‌സ്ആപ്പിൽ സന്ദേശം അയച്ചിരുന്നു. അപാർട്ട്‌മെന്റിലെത്തിയ ജയന്തി തന്നെ വിവാഹം ചെയ്യണമെന്ന് രാകേഷിനോട് ആവശ്യപ്പെട്ടു. തുടർന്ന് താൻ വിവാഹം കഴിച്ച വിവരം യുവാവ് യുവതിയെ അറിയിക്കുകയായിരുന്നു. ഇതിനേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി.
വിവാഹം ചെയ്യാനാകില്ലെന്ന് തറപ്പിച്ചുപറഞ്ഞതോടെ പ്രകോപിതയായ യുവതി രാകേഷിനെ ആക്രമിക്കുകയായിരുന്നു. മുഖത്തേക്ക് ആസിഡ് ഒഴിച്ചശേഷം കത്തി ഉപയോഗിച്ചും ആക്രമിച്ചു. തുടർന്ന് ജയന്തി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. രാകേഷ് തന്നിൽ നിന്ന് 18 ലക്ഷം രൂപ വാങ്ങിയതായി ജയന്തി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |