ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തര സഹമന്തി അജയ് മിശ്രയുടെ പുത്രൻ ആശിഷ് മിശ്ര ഓടിച്ച വാഹനമിടിച്ച് നാല് കർഷകർ കൊല്ലപ്പെട്ടത് മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയെ തുടർന്നാണെന്നും കേസിൽ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തണമെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ കേന്ദ്രസർക്കാരും ബി.ജെ.പിയും പ്രതിസന്ധിയിലായി.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാന രാഷ്ട്രീയത്തിലും ഇത് കോളിളക്കമുണ്ടാക്കും. മന്ത്രിസഭയിൽ നിന്ന് അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യം കൂടുതൽ ശക്തമാവുമാകും. പ്രക്ഷോഭം അവസാനിപ്പിക്കാൻ കർഷകർ മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളിലൊന്ന് അജയ് മിശ്രയെ പുറത്താക്കണമെന്നതായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥൻ വിദ്യാരം ദിവാകറാണ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടം സൃഷ്ടിച്ചു എന്ന നിസാര വകുപ്പാണ് ആശിഷിനെതിരെ നിലവിലുള്ളത്. 13 പ്രതികളുള്ള കേസിൽ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് എസ്.ഐ.ടിയുടെ നീക്കം.
വധശ്രമം (307), ആയുധംകൊണ്ടോ മറ്റ് വിധത്തിലോ മുറിവേൽപ്പിക്കൽ (326), ഒരേ ലക്ഷ്യത്തിനായി ഒന്നിലധികംപേരുടെ ഒത്തുചേരൽ (26) തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊല ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ഗൂഢാലോചനയാണെന്നും അശ്രദ്ധ മൂലം സംഭവിച്ച മരണങ്ങളല്ലെന്നും
റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ 3ന് സംഭവിച്ചത്
യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയും ചടങ്ങിന് ലഖിംപ്പൂർ ഖേരിയിലേക്ക്
സംയുക്ത കിസാൻ മോർച്ച വാഹന വ്യൂഹം തടയാൻ ആഹ്വാനം ചെയ്തു
രാവിലെ 9.30: കർഷകർ ലഖിംപ്പൂരിലെ ഹെലിപ്പാഡിൽ ട്രാക്ടറുകൾ നിരത്തി
ഉച്ചതിരിഞ്ഞ് 3: ആശിഷ് മിശ്ര നയിച്ച മൂന്ന് വാഹനങ്ങൾ മൗര്യയെ സ്വീകരിക്കാൻ എത്തി
കർഷകർ വഴി തടയുന്നു, ബി.ജെ.പി പ്രവർത്തകരുമായി സംഘർഷം
കർഷകർക്കിടയിലേക്ക് ഒരു കാർ പാഞ്ഞു കയറി 4 പേർ മരിച്ചു
കർഷകരുടെ ആക്രമണത്തിൽ മൂന്ന് പേരും കൊല്ലപ്പെട്ടു
പ്രക്ഷോഭം രാജ്യവ്യാപകമായതോടെ ഒക്ടോ. 9ന് ആശിഷ് അറസ്റ്റിലായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |