പ്യോങ്യാംഗ്: ഉത്തരകൊറിയയുടെ പരമോന്നത നേതാവായ കിം ജോങ് ഇല്ലിന്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് ജനങ്ങൾ 11 ദിവസത്തേക്ക് ചിരിക്കുന്നത് നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിലെ ഭരണാധികാരി കിം ജോങ് ഉന്നാണ് പിതാവിനോടുള്ള ആദര സൂചകമായി രാജ്യത്ത് വിചിത്രമായ നിയന്ത്രണങ്ങളേർപ്പെടുത്തിയത്. ഇന്നലെയായിരുന്നു കിം ജോങ് ഇല്ലിന്റെ പത്താം ചരമ വാർഷികം. ഇന്നലെ മുതൽ11 ദിവസത്തേക്കാണ് രാജ്യത്ത് ചിരി വിലക്ക്. മദ്യപാനം, ഷോപ്പിംഗ്, വിനോദ പരിപാടികളും പാടില്ല. മരണാന്തര ചടങ്ങുകൾക്കും ജന്മദിനാഘോഷങ്ങൾക്കും അനുവാദമില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. 11 ദിവസം ദേശീയ തലത്തിൽ ദുഃഖാചരണവും അനുശോചന പരിപാടികളും സംഘടിപ്പിക്കും.
17 വർഷം ഉത്തരകൊറിയ അടക്കി ഭരിച്ച കിം ജോങ് ഇൽ 2011 ഡിസംബർ 17നാണ് അന്തരിച്ചത്. 69 വയസായിരുന്നു അദ്ദേഹത്തിന്.
ഇല്ലിന്റെ എല്ലാ ചരമ വാർഷികത്തിലും രാജ്യത്ത് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ടെന്നും അത് ലംഘിച്ചതിന് അറസ്റ്റിലായവരെ പിന്നീടാരും കണ്ടിട്ടില്ലെന്നും ഉത്തര കൊറിയയിലെ അതിർത്തി ഗ്രാമമായ സിനുജുവിലുള്ള ഒരു ഗ്രാമവാസി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |