ന്യൂഡൽഹി: സർദാർ വല്ലഭായ് പട്ടേൽ കുറച്ച് കാലം കൂടി ജീവിച്ചിരുന്നെങ്കിൽ ഗോവയുടെ മോചനം ഇത്രയും വൈകില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗോവ ദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .
ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും മുഗളന്മാരുടെ കീഴിലായിരുന്ന കാലത്താണ് ഗോവ പോർച്ചുഗീസുകാരുടെ കീഴിലായത്. വർഷങ്ങളോളം വിദേശ ഭരണത്തിലായിട്ടും ഗോവ അതിന്റെ ഭാരതീയത മറന്നില്ല. ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ ഗോവയെയും മറന്നില്ല. വിമോചനത്തിനും സ്വരാജിനും വേണ്ടിയുള്ള പ്രസ്ഥാനങ്ങളെ തളർത്താൻ ഗോവയിലെ ജനങ്ങളും അനുവദിച്ചില്ല. ഇന്ത്യ കേവലം ഒരു രാഷ്ട്ര ശക്തി മാത്രമല്ല. മനുഷ്യത്വം സംരക്ഷിക്കാനുള്ള ഒരു ആശയവും കുടുംബവുമാണ് ഇന്ത്യ. ഗോവ മുക്തി മോചന സമിതിയുടെ സത്യഗ്രഹത്തിൽ 31 പേർക്ക് ജീവൻ ബലിയർപ്പിക്കേണ്ടി വന്നു. പഞ്ചാബിന്റെ വീർ കർണൈൽ സിംഗ് ബെനിപാലിനെ പോലുള്ളവരെ സ്മരിക്കുകയാണ്. ഗോവയുടെ സ്വാതന്ത്ര്യ സമര ചരിത്രം ഇന്ത്യയുടെ അഖണ്ഡതയുടെയും ഐക്യത്തിന്റെയും രേഖകളാണ്.
ഫ്രാൻസിസ് മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയും ഇന്ത്യയുടെ വൈവിദ്ധ്യത്തോടും ജനാധിപത്യത്തോടുമുള്ള അദ്ദേഹത്തിന്റെ വാത്സല്യവും പ്രധാനമന്ത്രി അനുസ്‌മരിച്ചു.
ഭരണത്തിന്റെ എല്ലാ മേഖലകളിലും ഗോവ മുന്നിലെത്തിയത് അഭിനന്ദനീയമാണ്. പൊതു ഇടങ്ങൾ വിസർജ്ജന വിമുക്തമാക്കൽ, പ്രതിരോധ കുത്തിവയ്‌പ്പ് തുടങ്ങിയവ എടുത്തുപറയണം. ഗോവയുടെ വളർച്ചയിൽ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കർ വഹിച്ച പങ്കും അദ്ദേഹം അനുസ്മരിച്ചു. ഗോവ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉൾപ്പെടെ ഒട്ടേറെ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |