ന്യൂഡൽഹി: ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് 2021 വലിയ നേട്ടങ്ങളുടെ ഭാഗ്യവർഷമായെന്ന് കണക്കുകൾ പറയുന്നു. 36 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകളിലേക്ക് എത്തിയത്. യു.കെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്മെന്റ് ഡാറ്റ പ്ലാറ്റ്ഫോമായ പ്രികിനാണ് കണക്കുകൾ പുറത്തുവിട്ടത്. കൊവിഡിന്റെ പിടിയിലമർന്ന 2020 ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് 11 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് കിട്ടിയത്. പ്രി ഐ.പി.ഒ ഫണ്ടിംഗായി ഒല, സൊമാറ്റോ, പോളിസി ബസാർ, നൈകാ, പേടിഎം തുടങ്ങിയ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്ക് എത്തിയത് 5.58 ബില്യൺ ഡോളറായിരുന്നു.
ഇതിന് പുറമെ റിസ്ക് കാപിറ്റൽ ഫണ്ടുകളും വർദ്ധിച്ചു. ഇതിലൂടെ കമ്പനികൾക്ക് അവരുടെ വാലുവേഷനിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ടൈഗർ ഗ്ലോബൽ, ഫാൽക്കൺ എഡ്ജ്, സെക്വിയ കാപിറ്റൽ, ആക്സൽ, ബ്ലൂം വെഞ്ച്വേർസ് എന്നിവരായിരുന്നു 2021 ലെ ഏറ്റവും ആക്ടീവായ നിക്ഷേപകർ. സോഫ്ട് ബാങ്ക് മാത്രം ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഈ വർഷം മൂന്ന് ബില്യൺ ഡോളറാണ് നിക്ഷേപിച്ചത്. ഒരൊറ്റ വർഷം ജപ്പാനിൽ നിന്നുള്ള ഈ നിക്ഷേപകമ്പനി ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയാണിത്.
ഇന്ത്യൻ സ്റ്റാർട്ട്അപ്പുകളിൽ 40ഓളം കമ്പനികളാണ് 2021 ൽ യൂണികോണുകളായി മാറിയത്. വെറും ആറ് മാസം കൊണ്ട് യൂണികോണായി മാറിയ മെൻസ ബ്രാൻഡും ഇക്കൂട്ടത്തിലുണ്ട്. ക്രഡ്, ഗ്രോവ്, കാർഡ്സ് 24, ലിഷ്യസ് തുടങ്ങിയ കമ്പനികൾ അവരുടെ വാലുവേഷൻ 2021ൽ പലമടങ്ങായി ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |