തൊടുപുഴ: പട്ടികജാതി വികസന ഓഫീസിൽ നിന്നുള്ള സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള പേപ്പർ വർക്കുകൾ ചെയ്യാൻ മൂന്നാർ സ്വദേശിയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജില്ലാ പട്ടിക ജാതി വികസന ഓഫീസിലെ സീനിയർ ക്ലർക്ക് വിജിലൻസ് പിടിയിലായി. തൊടുപുഴ ഇടവെട്ടി വലിയജാരം പനയ്ക്കൽ വീട്ടിൽ കെ. റഷീദാണ് പിടിയിലായത്. മൂന്നാർ സ്വദേശിയുടെ മകൾക്ക് പട്ടിക ജാതി വികസന വകുപ്പിൽ നിന്ന് സ്കോളർഷിപ്പ് ലഭ്യമാക്കുന്നതിനുള്ള പേപ്പർ വർക്കുകൾ ചെയ്യുന്നതിന് കൈക്കൂലിയായി റഷീദ് 60,000 രൂപ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി സ്കോളർഷിപ്പ് ശരിയാക്കുന്നതിന് പ്രതി 1.1 ലക്ഷം രൂപ ഇയാളിൽ നിന്ന് കൈക്കൂലി വാങ്ങിയിരുന്നു. ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിനാണ് പണമെന്നാണ് റഷീദ് പറഞ്ഞത്. ഇതിൽ 40000 രൂപ അഡ്വാൻസായി നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ അഡ്വാൻസ് തുക 25000 രൂപയാക്കി. തുടർന്ന് മൂന്നാർ സ്വദേശി പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു. പറഞ്ഞതനുസരിച്ച് തൊടുപുഴയിൽ വച്ച് പണം കൈമാറുന്നതിനിടയിൽ റഷീദിനെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2019ലും 2020 ലും സ്കോളർഷിപ്പ് ലഭിച്ചപ്പോൾ പേപ്പർ വർക്കുകളുടെ പേരിൽ റഷീദ് കൈക്കൂലി വാങ്ങിയിരുന്നു. 2019ൽ 60,000 രൂപയും 2020ൽ 50,000 രൂപയുമാണ് ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയത്.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്.പി വി.ജി. വിനോദ്കുമാറിന്റെ നിർദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈ.എസ്.പി വി.ആർ. രവികുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ റെജി എം. കുന്നിപ്പറമ്പൻ, ജയകുമാർ എസ്, മഹേഷ് പിള്ള ബി, ഫിറോസ് എ, വിനോദ് സി, എസ്.ഐമാരായ സന്തോഷ് കെ.എൻ, ഷാജി കെ.എൻ, എ.എസ്.ഐമാരായ സ്റ്റാൻലി തോമസ്, ഷാജികുമാർ വി.കെ, ബിജു വർഗീസ്, സഞ്ജയ് കെ.ജി, ബേസിൽ പി. ഐസക്, എസ്.സി.പി.ഒമാരായ സനൽ ചക്രപാണി, സന്ദീപ് ദത്തൻ എന്നിവർ പങ്കെടുത്തു. പ്രതിയെ ചൊവ്വാഴ്ച തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |