തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാർ പ്രവർത്തനങ്ങളിൽ മുന്നോട്ടുവരുന്നില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം. പല മന്ത്രിമാർക്കും മികവ് തെളിയിക്കാൻ കഴിയുന്നില്ല. അതേസമയം മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നത് മികച്ച പ്രവർത്തനങ്ങളാണെന്ന് സമ്മേളനത്തിൽ അഭിപ്രായമുയർന്നു.
ആഭ്യന്തരവകുപ്പിൽ പോരായ്മകളുണ്ട്. ഇക്കാര്യത്തിൽ പാർട്ടി പ്രത്യേക ശ്രദ്ധപുലർത്തിയില്ലെങ്കിൽ ക്ഷീണം സംഭവിക്കും. പൊലീസിലും സിവിൽ സർവീസിലും ആർ.എസ്.എസുകാരുടെ കടന്നുകയറ്റമുണ്ട്. പൊലീസിന്റെ പ്രവർത്തനം പലകാര്യങ്ങളിലും സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്കലാണ് ഏതൊരു സർക്കാരിന്റെയും പ്രാഥമിക ചുമതല. വികസനവും ക്ഷേമപദ്ധതികളുമൊക്കെ അതുകഴിഞ്ഞേ വരൂ. ക്രമസമാധാന പരിപാലനത്തിൽ പരാജയപ്പെട്ടാൽ സർക്കാരിന്റെ മറ്റെല്ലാ നേട്ടങ്ങളും നിഷ്പ്രഭമാകും. അതിനാൽ ആഭ്യന്തരവകുപ്പിനു വേണ്ടി മുഴുവൻ സമയവും ചെലവഴിക്കാൻ കഴിവുള്ള ഊർജ്ജസ്വലനായ ഒരു മന്ത്രി ആവശ്യമുണ്ടെന്ന് ചില നേതാക്കൾ അഭിപ്രായപ്പെട്ടു.മന്ത്രി സഭയിൽ രണ്ടാമനായ എം.വി. ഗോവിന്ദൻ മാസ്റ്ററെയോ പി.എ. മുഹമ്മദ് റിയാസിനെയോ ഏല്പിക്കുന്നതാവും ഉചിതമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |