വാഷിംഗ്ടൺ: കൊവിഡ് ബാധിതനായ മകനെ അമ്മ കാറിന്റെ ഡിക്കിയിൽ പൂട്ടിയിട്ടു. സംഭവത്തിൽ അദ്ധ്യപിക കൂടിയായ സാറാ ബീമി(41)നെ പൊലീസ് അറസ്റ്റ് ചെയ്തു. യു.എസിലെ ടെക്സസിൽ ജനുവരി മൂന്നിനായിരുന്നു സംഭവം. ആദ്യം വീട്ടിൽ നടത്തിയ പരിശോധനയിൽ 13 കാരനായ കുട്ടിക്ക് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇത് സ്ഥിരീകരിക്കാനായി പരിശോധന കേന്ദ്രത്തിലേക്ക് കൊണ്ടു പോകാനാണ് യുവതി കുട്ടിയെ ബലം പ്രയോഗിച്ച് കാറിന്റെ ഡിക്കിയിൽ പൂട്ടിയിട്ടത്. പരിശോധന കേന്ദ്രത്തിലെത്തിയപ്പോൾ ഡിക്കിയിൽ നിന്ന് കുട്ടിയുടെ ശബ്ദം കേട്ടതോടെ ആരോഗ്യ പ്രവർത്തകർ കാര്യം തിരക്കിയപ്പോഴാണ് മകൻ ഡിക്കിയ്ക്കുള്ളിലുണ്ടെന്ന് ഇവർ വെളിപ്പടുത്തിയത്. ഇതോടെ കുട്ടിയെ പരിശോധിക്കാൻ വിസമ്മതിച്ച ആരോഗ്യ പ്രവർത്തകർ കുട്ടിയെ കാറിന്റെ പിൻസീറ്റിലിരുത്തിയാൽ പരിശോധന നടത്താമെന്ന് അറിയിച്ചു. ഇവർ തന്നെ വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു. കുട്ടിക്ക് രോഗമുള്ളതിനാൽ കാറിന്റെ പിൻ സീറ്റിലിരിക്കാൻ അനുവദിച്ചില്ലെന്നും മകനിൽ നിന്ന് തനിക്ക് രോഗം പകരാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും യുവതി പൊലീസിൽ മൊഴി നല്കി. ഇതോടെ കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് സാറയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേ സമയം കുട്ടിക്ക് പരിക്കുകളൊന്നുമുണ്ടായില്ലെന്നും നിലവിൽ ഐസൊലേഷനിലാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |