ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിൽ പ്രാദേശിക നിയന്ത്രങ്ങളിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ പറഞ്ഞു. മൂന്നാം തരംഗത്തെയും രാജ്യം പിടിച്ചുകെട്ടും. വാക്‌സിനേഷൻ പ്രധാന ആയുധമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
. രണ്ട് വർഷത്തെ അനുഭവങ്ങൾ നിർണായകമാണ്. കഠിനാദ്ധ്വാനം ചെയ്‌ത് മൂന്നാം തരംഗത്തെയും ഇന്ത്യയ്‌ക്ക് നിയന്ത്രിക്കാനാകും. മരണം കുറയ്ക്കുകയാണ് പ്രധാനം. സാധാരണക്കാരുടെ ജീവിതത്തെ മഹാമാരി ബാധിക്കില്ലെന്നും ഉറപ്പാക്കണം. ആളുകൾക്ക് വീടുകളിൽ തന്നെ ചികിത്സ ഉറപ്പാക്കണം. ടെലിമെഡിസിൻ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തണം. ഹോം ഐസൊലേഷൻ മാർഗരേഖകൾ കർശനമായി പാലിക്കണം.
കൊവിഡിനെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വാക്‌സിനേഷൻ തന്നെയാണ്. ഇന്ത്യൻ വാക്‌സിനുകൾ ലോകോത്തരമെന്ന് തെളിഞ്ഞു കഴിഞ്ഞു. വാക്‌സിനെടുത്താലും കൊവിഡ് വരുമെന്നും അതിന്റെ ആവശ്യമുണ്ടോ എന്നുമുള്ള പ്രചാരണത്തെ നേരിടണം.
മുൻ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വ്യാപനം അതിവേഗത്തിലാണ്. ജാഗ്രത ആവശ്യമാണ്. പക്ഷേ ഭീതി പാടില്ല. ഭാവിയിൽ വരാനിടയുള്ള വകഭേദങ്ങളെ ചെറുക്കാനുള്ള തയ്യാറെടുപ്പും തുടങ്ങണം. 23,000 കോടി രൂപയുടെ പാക്കേജ് വഴി സംസ്ഥാനങ്ങളിലെ ആരോഗ്യ അടിസ്ഥാന വികസനം ഉറപ്പാക്കിയിട്ടുണ്ട്.
ഉൽസവ സീസണുകളെ ലാഘവത്തോടെ ഭരണകൂടങ്ങൾ കാണരുത്. അണുബാധ പരിമിതപ്പെടുത്താനായാൽ നിയന്ത്രണം അത്രയും എളുപ്പമാകും.
വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, സഹമന്ത്രി ഭാരതി പ്രവീൺ പവാർ തുടങ്ങിയവരും പങ്കെടുത്തു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |