കൊച്ചി: തട്ടിപ്പുവീരൻ മോൻസൺ മാവുങ്കലിന്റെ ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (എ.എസ്.ഐ) ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് നൽകി.
350 വർഷം പഴക്കമുണ്ടെന്നായിരുന്നു മോൻസന്റെ അവകാശവാദമെങ്കിലും 100 വർഷത്തിൽ താഴെ മാത്രമേ പഴക്കമുള്ളൂ. പത്ത് വസ്തുക്കളാണ് പ്രത്യേക സംഘം പരിശോധിച്ചത്. ഇതിൽ രണ്ടെണ്ണം പുരാവസ്തുക്കളാണ്. യേശുവിനെ ഒറ്റിയെന്ന് അവകാശപ്പെട്ട രണ്ട് വെള്ളിക്കാശും ലോഹം ഘടിപ്പിച്ച കുന്തവുമാണിവ. മോൻസണിന്റെ വീട്ടിൽ നേരത്തെ പരിശോധന നടത്തിയ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കേരള യൂണിറ്റ്, ചെമ്പോല തീട്ടൂരത്തിന്റെ ചുരുളഴിക്കാൻ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണമെന്ന് ഡയറക്ടർക്ക് കത്തയച്ചിരുന്നു. ഇതുപരിഗണിച്ചാണ് ചെമ്പോലയിലടക്കം സമഗ്രപരിശോധന നടത്താൻ ഡയറക്ടർ വി. വിദ്യാവതി ചെന്നൈ മേഖലാ ഡയറക്ടറെ ചുമതലപ്പെടുത്തിയത്.
ഡിസംബർ 29നാണ് ബംഗളൂരു, ചെന്നൈ യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ കൊച്ചിയിലെത്തിയത്. പുരാവസ്തുക്കളിൽ 35 എണ്ണത്തിന് പറയത്തക്ക പഴക്കമില്ലെന്ന് സംസ്ഥാന ആർക്കിയോളജി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ടിപ്പുസുൽത്താന്റെ സിംഹാസനം, ഓട്ടുപാത്രങ്ങൾ, വിളക്കുകൾ, തംബുരു തുടങ്ങിയവയെല്ലാം അടിമുടി വ്യാജമെന്നായിരുന്നു കണ്ടെത്തൽ.
മുഖ്യമന്ത്രി നേരത്തേ പറഞ്ഞു
വിവാദങ്ങൾ കത്തിനിൽക്കേ മുഖ്യമന്ത്രി പിണറായി വിജയൻ മോൻസണിന്റെ കൈവശമുള്ളത് വ്യാജ ചെമ്പോല തിട്ടൂരമാണെന്ന് വെളിപ്പെടുത്തിയിരുന്നു. വിവാദം കത്തിയതോടെ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യവുമായി ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കേരള യൂണിറ്ര് മുന്നോട്ട് പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |