വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്തെ പുലിമുട്ട് വളഞ്ഞ് നീളം 1225 മീറ്റർ പിന്നിട്ടു. അകെ 3100 മീറ്റർ പുലിമുട്ടാണ് തുറമുഖത്തിനായി നിർമ്മിക്കേണ്ടത്. പുലിമുട്ട് സമാന്തരമായി 1000 മീറ്റർ കൂടി എത്തുമ്പോൾ ബെർത്ത് നിർമ്മാണവും ഇതിനൊപ്പം പൂർത്തിയാകാനാണ് സാദ്ധ്യത. കടലിന് അഭിമുഖമായി ആയിരം മീറ്റർ കടന്ന പുലിമുട്ട് 1100 മീറ്റർ എത്തിയപ്പോൾ ഇടതുവശത്തേക്ക് ചരിഞ്ഞു ബെർത്തിന് സമാന്തരമായി നിർമ്മിച്ചു തുടങ്ങി.
സാധാരണ ശക്തമായ തിരയും ആഴക്കൂടുതലും ഇവിടെ തിരയടി കുറഞ്ഞതും കാലാവസ്ഥ അനുകൂലമായതും പുലിമുട്ട് വളയുന്നതിന് വേഗത്തിൽ സാധിച്ചു. ബോട്ടം ഓപ്പൺ ബാർജുകൾ വഴിയാണ് ഇവിടെ കൂടുതൽ കല്ല് എത്തിച്ചുകൊണ്ടിരിക്കുന്നത്. തുടർന്ന് ക്രെയിനുകളുടെ സഹായത്തോടെ കല്ലുകൾ അടുക്കി വളവ് സൃഷ്ടിച്ചെടുത്തു. പുലിമുട്ട് നിർമാണത്തോടൊപ്പം അക്രാപോഡുകൾ നിക്ഷേപിച്ച് തുടങ്ങുന്നതിന്റെ സാദ്ധ്യത പരിശോധിക്കുന്നതിനായി അക്രോപോഡ് നിക്ഷേപിച്ച് പരീക്ഷണം നടത്തി. ഇവ പിന്നീട് മാറ്റി.
അക്രോപോഡ് നിക്ഷേപിക്കുന്നതിന് കരാർ ഏറ്റെടുത്ത കമ്പനി അക്രോപോഡുകൾ ഉടൻ നിക്ഷേപിക്കുമെന്നറിയിച്ചു കൊണ്ടുള്ള കത്ത് തുറമുഖ നിർമ്മാണ കമ്പനിക്ക് നൽകി.
തുറമുഖത്തിനാവശ്യമായ 220 കെ.വി സബ് സ്റ്റേഷൻ, ഗേറ്റ് ക്ലോംപ്ലക്സ്, തുറമുഖം മുതൽ തുറമുഖ കവാടം വരെയുള്ള 1 കിലോമീറ്റർ ദൂരം വരെയുള്ള അധുനിക രീതിയിലുള്ള ജിയോ സെൽ നിർമ്മിത റോഡ് എന്നിവയുടെ ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് അധികൃതർ പറഞ്ഞു. പുലിമുട്ട് നിർമ്മാണത്തിനുള്ള അക്രോപോഡുകൾ പല സ്ഥലങ്ങളിൽ നിർമ്മിച്ച് ശേഖരിച്ചിരുന്നത് തുറമുഖ നിർമ്മാണ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഇവ നിക്ഷേപിക്കുന്നതിനുള്ള യന്ത്രങ്ങൾ സജ്ജീകരിക്കുകയാണ് ഇപ്പോൾ.
വേഗതയേറി പുലിമുട്ട് ...
ഓഖി ദുരന്തത്തിലും കാലവർഷക്കെടുതിയും പുലിമുട്ടിന്റെ നല്ലൊരു ഭാഗം കടലെടുത്തിരുന്നു. ഇതിനിടെ പാറ ഉത്പന്നങ്ങളുടെ ലഭ്യതക്കുറവും തിരിച്ചടിയായതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്ന അവസ്ഥയായി. പണി പൂർത്തിയാക്കുന്നതിന് സമയപരിധി നിശ്ചയിച്ചതും എല്ലാ മാസവും തുറമുഖ വകുപ്പ് മന്ത്രി നേരിട്ടെത്തിയുള്ള അവലോകനവുമായതോടെ അപാകതകൾ പരിഹരിച്ച് പുലിമുട്ട് നിർമ്മാണം മുന്നോട്ട് പോകുകയാണ്.
കരമാർഗം കല്ലെത്തിക്കുന്നതിനൊപ്പം കടൽമാർഗം ബാർജുകളിലും പാറ എത്തിച്ചതോടെ നിർമ്മാണത്തിന് വേഗത കൂടി. ഇതോടെയാണ് പുലിമുട്ടിന്റെ നീളം 1200 മീറ്റർ പിന്നിട്ടത്. കരയോട് ചേർന്ന ഭാഗം ഒഴിവാക്കി 850 മീറ്റർ മുതൽ ശേഷിക്കുന്ന ഭാഗത്താണ് ആദ്യഘട്ടം അക്രോപോഡുകൾ നിക്ഷേപിക്കുന്നത്. ഈ ഭാഗത്താണ് ഇപ്പോൾ ശക്തമായ തിരകൾ അടിച്ചുകയറുന്നതും ഇവിടെ നിർമിച്ച പുലിമുട്ട് സംരക്ഷിക്കാനാണ് ഇതു മുതൽ അക്രോപോഡുകൾ നിക്ഷേപിക്കുന്നത്.
ആറുകാലുള്ള അക്രോപോഡ്
ഇന്ത്യയിൽ ആദ്യമായി ആറുകാലുള്ള അക്രോപോഡാണ് വിഴിഞ്ഞത്ത് നിക്ഷേപിക്കുന്നത്. ആദ്യഘട്ട പുലിമുട്ട് നിർമ്മാണത്തിനായി ഏകദേശം പതിനായിരത്തിലധികം അക്രോപോഡുകൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 800 മീറ്ററോളമാണ് ഇവ നിക്ഷേപിക്കേണ്ടിവരിക.
15 ടണ്ണോളം ഭാരവും 14 അടി ഉയരവുമുള്ള അക്രോപോഡുകളാണ് ഇതിന്റെ ഭാഗമായി നിർമ്മിച്ചിരിക്കുന്നത്. ഇവ നിക്ഷേപിക്കുന്നത് പരസ്പരം ബന്ധിപ്പിച്ചായതിനാൽ ഹാർബർ ബേസിലേക്ക് മണൽ അടിയില്ലെന്നും അതിനാൽ ആഴക്കുറവ് ഉണ്ടാകില്ലെന്നും അധികൃതർ പറയുന്നു. 10500 അക്രോപോഡുകൾ ഇപ്പോൾ നിർമിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |