ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിൽ അരനൂറ്റാണ്ടിലേറെ ജ്വലിച്ച അമർ ജവാൻ ജ്യോതി ചരിത്രത്തിലേക്ക്. 1971ൽ പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ ഒാർമ്മയ്‌ക്കായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിർമ്മിച്ച സ്‌മാരകത്തിലെ അണയാജ്യോതി 2019ൽ നിർമ്മിച്ച ദേശീയ യുദ്ധസ്‌മാരകത്തിലെ ജ്യോതിയിൽ ലയിപ്പിച്ചു.
ഇന്നലെ വൈകിട്ട് അമർജവാൻ ജ്യോതിയിലെ അഗ്നി ഒരു സൈനികൻ ഒരു ദീപസ്തംഭത്തിലേക്ക് പകർന്നു. ആ അഗ്നി 200 മീറ്റർ അകലെയുള്ള ദേശീയ യുദ്ധ സ്മാരകത്തിൽ എത്തിച്ച് അവിടത്തെ ദീപസ്തംഭത്തിൽ ലയിപ്പിച്ചു.
ദേശീയ യുദ്ധസ്മാരകം
നരേന്ദ്രമോദി സർക്കാർ നിർമ്മിച്ച ദേശീയ യുദ്ധസ്‌മാരകത്തിലുള്ള അമർ ജവാൻ ജ്യോതിക്കു മുന്നിലാണ് 2019 മുതൽ സൈനികരെ ആദരിക്കുന്ന ചടങ്ങുകൾ. വലിയ സ്‌തൂപത്തിന് ചുറ്റും വൃത്താകൃതിയിൽ നിർമ്മിച്ച സ്മാരകത്തിൽ 1947 മുതൽ 2020ൽ ഗാൽവൻ വരെയുള്ള യുദ്ധങ്ങളിലും ഭീകര ഒാപ്പറേഷനുകളിലും വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യാ ഗേറ്റും അമർ ജവാൻ ജ്യോതിയും
1914-1921ലെ ഒന്നാം ലോകമഹായുദ്ധത്തിൽ വീരചരമമടഞ്ഞ, ബ്രട്ടീഷ് ഇന്ത്യൻ ആർമിയിലെ 90,000 സൈനികരുടെ സ്മാരകമായി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ഇന്ത്യാ ഗേറ്റ്. 1971ലെ ഇന്ത്യ - പാക് യുദ്ധത്തിന് ശേഷമാണ് ഇന്ത്യാ ഗേറ്റിൽ അമർജവാൻ ജ്യോതി സ്മാരകം നിർമ്മിച്ചത്. തലകീഴായി സ്ഥാപിച്ച റൈഫിളിന് മുകളിൽ വച്ച ഹെൽമറ്റും ചുറ്റിലും നാലു ദീപസ്‌തംഭങ്ങളും ചേർന്നതാണ് സ്‌മാരകം. ഇതിലൊരു ദീപം അണയാതെ സൂക്ഷിച്ചിരുന്നു. സെൻട്രൽവിസ്‌ത പരിഷ്‌കാരം കണക്കിലെടുത്താണ് ഇപ്പോഴത്തെ മാറ്റങ്ങൾ.
അനശ്വര ദീപം അണയ്ക്കുന്നത് ദുഃഖകരം. ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി സൈനികർക്കായി വീണ്ടും ജ്വലിപ്പിക്കും.
-രാഹുൽ ഗാന്ധി
ഇന്ത്യാ ഗേറ്റിലെ ദീപം അണയ്ക്കുന്നില്ല. അത് യുദ്ധസ്മാരകത്തിലേതുമായി ലയിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
ഹർദീപ് സിംഗ് പുരി (കേന്ദ്രമന്ത്രി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |