തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കോഴിക്കോട്ടെ കെട്ടിട സമുച്ചയത്തിന് കാര്യമായ ബലക്ഷയമില്ലെന്ന് ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്. തൂണുകൾ ബലപ്പെടുത്തിയാൽ കെട്ടിടം സുരക്ഷിതമായിരിക്കുമെന്ന നിർദ്ദേശം റിപ്പോർട്ടിൽ ഉള്ളതായി സൂചനയുണ്ട്. റിപ്പോർട്ട് വൈകാതെ സർക്കാരിന് സമർപ്പിക്കും. കെട്ടിടത്തിന് ഗുരുതരമായ ബലക്ഷയമുണ്ടെന്ന ഐ.ഐ.ടി മദ്രാസിന്റെ പഠന റിപ്പോർട്ടിനെ തള്ളുന്നതാണ് ഈ റിപ്പോർട്ട്. അതിനാൽ വിവാദം തുടരാനാണ് സാദ്ധ്യത.
റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാൽ ടെർമിനലിന്റെ 10 ശതമാനം തൂണുകൾ ബലപ്പെടുത്താനുള്ള നടപടികൾ കെ.ടി.ഡി.എഫ്.സിയെത്തന്നെ ചുമതലപ്പെടുത്തിയേക്കും. പാട്ടത്തിനെടുത്ത ആലിഫ് ബിൽഡേഴ്സിന് 18 കോടിക്ക് കെട്ടിടം പൂർണമായും നൽകാനുമാകും. ധനവകുപ്പ് സെക്രട്ടറിയും ചീഫ് ടെക്നിക്കൽ എക്സാമിനറുമായ എസ്.ഹരികുമാർ കൺവീനറായുള്ള സമിതിയാണ് പഠനം നടത്തിയത്. ഐ.ഐ.ടി പ്രൊഫസർ അളഗു സുന്ദരമൂർത്തി കണ്ടെത്തിയ അത്രയും ഗുരുതരമായ പ്രശ്നങ്ങൾ കെട്ടിടത്തിൽ ഇല്ലെന്നാണ് സമിതിയുടെ നിരീക്ഷണം.
പാട്ടത്തിനെടുത്തവർ കെട്ടിടത്തിന് ഉൾവശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ചു നൽകുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
വിജിലൻസ് വെട്ടിലാകും
കെട്ടിടത്തിന് കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്ന സമിതി റിപ്പോർട്ട് പുറത്തുവരുന്നതോടെ ആർക്കിടെക്ടിനും സ്ട്രക്ചറൽ എൻജിനിയർക്കുമെതിരെ കേസെടുക്കണമെന്ന് ശുപാർശ ചെയ്ത വിജിലൻസ് വെട്ടിലാവും. ശുപാർശ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലിരിക്കെയാണ് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |