പാരീസ് .കഥകളിക്കും കൂടിയാട്ടത്തിനും ആഗോള പ്രസിദ്ധി നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച പ്രശസ്ത വിദേശ കലാകാരിയായ മിലേന സാൽവിനി പാരീസിൽ അന്തരിച്ചു. 84 വയസായിരുന്നു. കലാലോകത്തെ സംഭാവന മാനിച്ച് 2019 ൽ പദ്മശ്രീ നൽകി ഇന്ത്യ ആദരിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിൽ കഥകളി പഠിച്ചിട്ടുണ്ട്.
മിലേന മുൻകൈയെടുത്താണ് കൂടിയാട്ട ആചാര്യൻ പൈങ്കുളം രാമചാക്യാരുടെ നേതൃത്വത്തിൽ കലാമണ്ഡലത്തിലെ കലാകാരൻമാരെ ആദ്യമായി യൂറോപ്യൻ പര്യടനത്തിന് കൊണ്ടുപോയത്. യുനെസ്കോയുടെ സഹകരണത്തോടെയായിരുന്നു ഇത്.മാർഗി സതിയുടെ കലാപരിപാടികൾ വിദേശരാജ്യങ്ങളിൽ അവതരിപ്പിച്ചതും മിലേനയായിരുന്നു.മാർഗിയുടേതടക്കം പല മലയാളി കലാകാരൻമാരെയും അവർ പലവട്ടം വിദേശത്തു കൊണ്ടുപോയിട്ടുണ്ട്.കൂടിയാട്ടത്തെ പൈതൃക കലാരൂപമായി യുനെസ്കോ അംഗീകരിച്ചതിലും മിലേനയുടെ പങ്ക് ചെറുതല്ല.
ഇറ്റലിയിലെ മിലാനിൽ ജനിച്ച അവർ നാലാമത്തെ വയസിൽ അച്ഛന്റെ മരണത്തെത്തുടർന്ന് അമ്മയോടൊപ്പം ഫ്രാൻസിലേക്ക് കുടിയേറുകയായിരുന്നു.സംഗീതവും നൃത്തവും പഠിച്ച മിലേന സ്കോളർഷിപ്പോടെയാണ് കലാമണ്ഡലത്തിൽ പഠിക്കാനെത്തിയത്. ഇവിടുത്തെ പഠനശേഷം ഭർത്താവ് റോഷ് ഫിലിപ്പുസിയുമായി ചേർന്ന് പാരീസിൽ മണ്ഡപ സെന്റർ എന്ന കലാപഠന കേന്ദ്രം തുടങ്ങി .കഥകളിയും കൂടിയാട്ടവും പരിശീലിപ്പിച്ചു. മകൾ ഇസബേല അന്നയും ഇന്ത്യൻ ക്ളാസിക്കൽ ഡാൻസിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
മിലേനയുടെ മരണം കലാലോകത്തിന് പ്രത്യേകിച്ച് കേരളത്തിന് വലിയ നഷ്ടമാണെന്ന് മാർഗി സെക്രട്ടറി എസ്. ശ്രീനിവാസൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ പാരമ്പര്യ കലാരൂപങ്ങൾ ലോകശ്രദ്ധയാകർഷിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച മിലേന മാർഗിയുടെ അഭ്യുദയകാംക്ഷി ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മിലേന മികച്ച സംഘാടകയും കലാസ്നേഹിയുമായിരുന്നുവെന്ന് ഇന്ത്യൻ കലയും സംസ്‌കാരവും ചരിത്രവും പ്രോത്സാഹിപ്പിക്കുന്ന ഡൽഹിയിലെ സഹപീഡിയ ഓൺലൈൻ എൻസൈക്ളോപീഡിയ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.സുധാ ഗോപാലകൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |