പാട്ന: മദ്യപിച്ച് പൊലീസ് പിടിയിലാകുന്നവരെ ജയിലിൽ അടയ്ക്കില്ലെന്ന വിചിത്ര ഉത്തരവുമായി ബീഹാർ സർക്കാർ.
മദ്യപാനികളെ ജയിലിലിടുന്നതിന് പകരം മദ്യ മാഫിയയെക്കുറിച്ച് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടും. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാനായാൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടാം. തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം.
മദ്യമാഫിയയ്ക്ക് കുരുക്കിടുക എന്ന ലക്ഷ്യത്തോടെയാണ് ശിക്ഷാഇളവ് കൊണ്ടുവന്നിരിക്കുന്നതെന്ന് എക്‌സൈസ് കമ്മിഷണർ കൃഷ്ണ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
''പുതിയ നിയമം അനുസരിച്ച് ഒരാൾ മദ്യപിച്ച് പിടിക്കപ്പെട്ടാൽ അയാളോട് മദ്യം ലഭ്യമാക്കിയ സ്ഥലത്തെക്കുറിച്ചും വ്യക്തികളെക്കുറിച്ചും അന്വേഷിക്കും. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തും. കൈമാറിയ വിവരം ശരിയാണെങ്കിൽ പിടിക്കപ്പെട്ടയാളെ ശിക്ഷിക്കില്ല.'' - അദ്ദേഹം വ്യക്തമാക്കി.
2021 ജനുവരി മുതൽ ഒക്ടോബർ വരെ അരലക്ഷത്തോളം പേരെയാണ് മദ്യനിരോധനനിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്. മദ്യം നിരോധിച്ചെങ്കിലും വ്യാജ മദ്യം ബീഹാറിൽ സുലഭമാണ്. വ്യാജ മദ്യം കഴിച്ചുണ്ടാകുന്ന മരണങ്ങളും സർക്കാരിന് വെല്ലുവിളിയാണ്. 2016 ഏപ്രിലാണ് ബീഹാറിൽ മദ്യ വിൽപനയും ഉപഭോഗവും നിരോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |