പാലക്കാട്: ജില്ലയിൽ വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ജലവിതരണം കാര്യക്ഷമമാക്കുന്നതിനുമായി ജില്ലാ വാട്ടർ അതോറിട്ടിയുടെ പരിഹാര നിരീക്ഷണ സെൽ പ്രവർത്തനം ആരംഭിച്ചു. പരാതികൾ സ്വീകരിക്കുന്നതിനായി വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസിലാണ് ജില്ലാതല കൺട്രോൾ റൂം സജ്ജമായിരിക്കുന്നത്. രാവിലെ എട്ടു മുതൽ രാത്രി ഒമ്പത് വരെയും അത്യാവശ്യഘട്ടങ്ങളിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. കൺട്രോൾ റൂം നമ്പർ: 0491- 2546632. കൂടാതെ 1916 എന്ന ടോൾ ഫ്രീ നമ്പറിലും 24 മണിക്കൂറും പരാതികൾ സ്വീകരിക്കും. ജില്ലാതല പ്രവർത്തനം ഏകോപിപ്പിക്കാനായി അസിസ്റ്റന്റ് എൻജിനീയർമാരെ കൂടാതെ നോഡൽ ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതി ലഭിച്ച ഉടൻ അതത് സ്ഥലത്തെ അസി. എൻജിനീയർമാരുടെ മേൽനോട്ടത്തിൽ ജീവനക്കാർ നേരിട്ടെത്തി പ്രശ്നം പരിഹരിക്കും. അത്യാവശ്യഘട്ടങ്ങളിലെ അറ്റകുറ്റപ്പണികൾക്കായി ബ്ലു ബ്രിഗേഡ് സംവിധാനവും സജ്ജമാണ്. മേയ് 31വരെ ജില്ലയിൽ നിന്നും ലഭിക്കുന്ന എല്ലാ പരാതികളും കൃത്യമായി അവലോകനം ചെയ്യും. കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനനുസരിച്ച് ജലം ദുരുപയോഗം, മോഷണം എന്നിവ കണ്ടെത്തുന്നതിനായി ആൻഡിതെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവർത്തനവും ആരംഭിക്കും.
ജില്ലയിൽ പ്രതിദിനം ലഭിക്കുന്നത് 120 പരാതികൾ
ചൂട് കൂടിയതോടെ കഴിഞ്ഞ ആഴ്ച മുതൽ കൺട്രോൾ റൂം പ്രവർത്തനം സജ്ജമായി. പ്രതിദിനം ശരാശരി 120 പരാതികൾ ലഭിക്കുന്നുണ്ട്. പാലക്കാട് താലൂക്കിൽ മാത്രം 20 പരാതികൾ ലഭിക്കും. ദിവസേനയുള്ള പരാതികൾ അന്നുതന്നെ പരിഹരിക്കാൻ ജീവനക്കാർ ശ്രമിക്കുന്നുണ്ട്. പൈപ്പ് പൊട്ടൽ, ചോർച്ച എന്നിവയാണ് പരാതികളിൽ അധികവും.
ജലവിതരണം കാര്യക്ഷമമാണോ എന്ന് നിരീക്ഷിക്കാനായി അതോറിട്ടിയുടെ പ്രത്യേക സ്‌ക്വാഡിന്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. ഇവർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥിരമായി ചോർച്ചയുണ്ടാകുന്ന സ്ഥലങ്ങളുടെ വിവരശേഖരണം നടത്തി പ്രശ്നം പരമാവധി വേഗത്തിൽ പരിഹരിക്കുന്നുണ്ട്.
രാജഗോപാൽ, സൂപ്രണ്ടിംഗ് എൻജിനീയർ, ജില്ലാ വാട്ടർ അതോറിട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |