തൃത്താല: കാർഷികാവശ്യങ്ങൾക്കായി തിരുമിറ്റക്കോട് പഞ്ചായത്ത് വാങ്ങിയ ട്രാക്ടർ തുരുമ്പെടുത്ത് നശിക്കുന്നു. തിരുമിറ്റക്കോട്, രായമംഗലം, നെല്ലിക്കാട്ടി, ചെരിപ്പൂർ, ഇരിങ്കൂറ്റൂർ, പെരിങ്കന്നൂർ തുടങ്ങിയ പാടശേഖരങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പഞ്ചായത്ത് വാങ്ങിയ ട്രാക്ടറാണ് നശിക്കുന്നത്. ട്രാക്ടറിന്റെ നാല് ചക്രങ്ങളും തുരുമ്പെടുത്ത് മണ്ണിലേക്ക് താഴ്ന്നു കിടക്കുകയാണിപ്പോൾ.
1990-ലാണ് പഞ്ചായത്ത് ആറു ലക്ഷം രൂപ ചെലവിൽ ട്രാക്ടർ വാങ്ങിയത്. യന്ത്രം പ്രദേശത്തെ വയലുകളിൽ സബ്സിഡിനിരക്കിൽ നിലം ഉഴുന്നതിനായി നൽകിയിരുന്നു. കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിനായി പഞ്ചായത്ത് രയമംഗലം പാടശേഖര സമിതിക്ക് നൽകിയതായിരുന്നു. പിന്നീട് അറ്റകുറ്റപണികൾ നടത്താതെ യന്ത്രത്തിന് തകരാറ് സംഭവിച്ചു.
വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്
പഞ്ചായത്തിലെ വിവിധ പാടശേഖര സമിതികളിൽ കാർഷിക ഉപകരണങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇരിങ്കൂറ്റൂർ പാടശേഖരസമിതി ഉപയോഗിച്ചിരുന്നതാണ് ട്രാക്ടർ. 2010ലാണ് രായമംഗലം പാടശേഖരത്തിന് യന്ത്രം ലഭിച്ചത്. ട്രാക്ടറിന് യന്ത്രത്തകരാർ സംഭവിച്ചത് പാടശേഖരസമിതി പഞ്ചായത്തിനെ രേഖാമൂലം അറിയിച്ചിരുന്നു. വിവരങ്ങൾ ശേഖരിക്കുന്നതിനായി കൃഷിഭവന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ടി.സുഹ്റ, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പൊതുലേലം നടത്തും
വാഹനത്തിന്റെ താക്കോലും രേഖകളും പഞ്ചായത്തിനെ ഏൽപ്പിച്ചിട്ടുണ്ടെന്ന് രായമംഗലം പാടശേഖരസമിതി സെക്രട്ടറി പി.മുഹമ്മദ് അറിയിച്ചു. ഗുരുവായൂർ പട്ടാമ്പി പാതയോരത്ത് കിടക്കുന്ന ട്രാക്ടർ പൊതുലേലം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ തിരുമിറ്റക്കോട് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനമായി. പാടശേഖര സമിതികളുടെ കൈവശമുള്ള കാർഷികോപകരണങ്ങൾ പഞ്ചായത്തിന് നേരിട്ട് ലേലം നടത്താൻ സാങ്കേതിക പ്രശ്നങ്ങളുള്ളതിനാൽ കൃഷിഭവൻ വഴി തുടർനടപടി സ്വീകരിക്കാനാണ് യോഗത്തിൽ തീരുമാനമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |