ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ ക്ലബ്ബ് ചെൽസി വിൽപ്പനയ്ക്ക് വച്ച് റഷ്യൻ ശതകോടീശ്വരൻ റോമാൻ അബ്രോമോവിച്ച്. ക്ലബ്ബ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുക യുക്രയ്‌നിലെ റഷ്യൻ അധിനിവേശത്തിന്റെ ഇരകൾക്കായി നീക്കിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ചെൽസിയുടെ നിയന്ത്രണം ചാരിറ്റബിൾ ഫൗണ്ടേഷന്റെ ട്രസ്റ്റികൾക്ക് കൈമാറുകയാണെന്ന് അബ്രോമോവിച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം.
നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും ക്ലബ്ബിന്റെയും ആരാധകരുടെയും സ്പോൺസർമാരുടെയും താൽപര്യവും ഇതുതന്നെ ആകുമെന്നും അബ്രോമോവിച്ച് പറഞ്ഞു. ക്ലബിന്റെ ഏറ്റവും മികച്ച താത്പര്യം മുൻനിറുത്തിയാണ് താൻ എപ്പോഴും തീരുമാനങ്ങളെടുത്തിട്ടുള്ളതെന്നും അബ്രോമോവിച്ച് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ അടുത്തയാളായി അറിയപ്പെടുന്ന അബ്രമോവിച്ചിന് എതിരേ നിലവിൽ ബ്രിട്ടീഷ് സർക്കാർ ഉപരോധ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ക്ലബ്ബ് വിൽക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തൽ. സ്വിസ് കോടീശ്വരനായ ഹാൻസ്ജോർഗ് വൈസും അമേരിക്കന്‍ നിക്ഷേപകനായ ടോഡ് ബോഹ്ലിയും സംയുക്തമായി ചെൽസിക്കായി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
2003-ലാണ് അബ്രോമോവിച്ച് ചെൽസിയെ സ്വന്തമാക്കിയത്. ഇക്കാലയളവിൽ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങളും ഉൾപ്പെടെ 19 പ്രധാന കിരീടങ്ങൾ ചെൽസി നേടിയിട്ടുണ്ട്. ഒരു ഡസനോളം പരിശീലകരെ അബ്രമോവിച്ച് പുറത്താക്കിയിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |