ആലപ്പുഴ: കർഷകരുടെ ആശങ്ക അകറ്റി പുഞ്ചകൃഷിയുടെ വിളവെടുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കാൻ കൃഷിവകുപ്പും മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രവും പദ്ധതി തയ്യാറാക്കി. ജൂൺ ആദ്യവാരത്തിന് മുമ്പ് വിളവെടുപ്പ് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. വേനൽമഴയാണ് കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നം.
കാലംതെറ്റി കൃഷി ഇറക്കിയെങ്കിലും വിളവെടുപ്പിന് പാകമായ പാടശേഖരങ്ങളിൽ നല്ല വിളവിന്റെ ലക്ഷണമാണുള്ളത്. മഴയ്ക്ക് മുമ്പ് കൊയ്ത്ത് പൂർത്തീകരിച്ച് നെല്ല് സംഭരണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇതിന് ആവശ്യമായ കൊയ്ത്ത് യന്ത്രങ്ങൾ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുന്നതിനുള്ള പ്രവർത്തനം ജില്ലാ കൃഷി ഓഫീസ് ആരംഭിച്ചു.
ഏപ്രിൽ,മേയ് മാസത്തോടെ കുട്ടനാട്, അപ്പർകുട്ടനാട്, കരിനിലം, ഓണാട്ടുകര എന്നിവിടങ്ങളിലെ പാടശേഖരങ്ങളിൽ വിളവെടുപ്പ് വ്യാപകമാകും. ഈ സമയം കൂടുതൽ കൊയ്ത്ത് യന്ത്രങ്ങൾ ആവശ്യമായി വരും. വിളവെടുപ്പ് പൂർത്തീകരിക്കാൻ 600കൊയ്ത്ത് യന്ത്രങ്ങളെങ്കിലും വേണ്ടിവരും. നിലവിൽ 310 യന്ത്രങ്ങളാണ് എത്തിച്ചിട്ടുള്ളത്. ശേഷിച്ച 290 യന്ത്രങ്ങൾ തമിഴ്നാട്, കർണ്ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി അടുത്ത ആഴ്ച 60 യന്ത്രങ്ങൾ ജില്ലയിലെത്തും. 700പാടശേഖരങ്ങളിലായി 25,602 ഹെക്ടർ സ്ഥലത്താണ് കൃഷി ഇറക്കിയത്. ഇതിൽ 500ഹെക്ടറിലെ വിളവെടുപ്പ് പൂർത്തീകരിച്ചു. ചിത്തിര കായലിലെ വിളവെടുപ്പാണ് പൂർത്തിയായത്. രണ്ടാം കൃഷിയുടെ നെല്ല് സംഭരിച്ച മില്ലുടമകളാണ് ഇത്തവണയും നെല്ല് സംഭരണത്തിന് എത്തിയിട്ടുള്ളത്.
ഓണാട്ടുകരയിലെ വിളവെടുപ്പ്
മാർച്ച് മുതൽ ഏപ്രിൽ രണ്ടാം വാരം വരെ ഓണാട്ടുകരയിലെ 69പാടശേഖരങ്ങളിലെ 1639.38 ഹെക്ടറിൽ വിളവെടുപ്പ് പൂർത്തീകരിക്കും. തിരുവൻവണ്ടൂർ, ഭരണിക്കാവ്, പാലമേൽ, പാണ്ടനാട്, തെക്കേക്കര, ചുനക്കര, ചെറിയനാട്, ചെങ്ങന്നൂർ, പുലിയൂർ, ആല എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലാണ് വിളവെടുക്കുന്നത്.
കൊയ്ത്ത് യന്ത്രങ്ങൾ
ആകെ വേണ്ടത്.........................600
നിലവിലെത്തിയത്................... 310
അടുത്ത ആഴ്ച എത്തുന്നത്..... 60
ഇനിയും വേണ്ടത്..................... 230
വിളവ് ഇറക്കിയത് (ഹെക്ടറിൽ)
ആകെ............................................25,602
കൊയ്ത്ത് പൂർത്തികരിച്ചത്............ 500
കൊയ്ത്ത് ഷെഡ്യൂൾ തയ്യാർ
ഓരോ ആഴ്ചയിലെയും കൊയ്ത്തിന്റെ ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്. കൊയ്ത്തുമായി ബന്ധപ്പെട്ട് തടസങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പരിഹാരം കാണുന്നതിന് 12 അംഗ കമ്മറ്റി രൂപീകരിച്ചു. ഓരോ ഏജന്റുമാർക്കും തുല്യ അളവിൽ കൊയ്യുന്നതിന് ഈ കമ്മറ്റിയാണ് പാടശേഖരങ്ങൾ വീതിച്ചു നൽകുക. അംഗീകൃത ഏജന്റുമാരുടേത് ഒഴികെ പുറത്തു നിന്ന് യന്ത്രങ്ങൾ കൊണ്ടുവരാൻ പാടില്ലെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
അംഗീകൃത കൊയ്ത്ത് യന്ത്ര ഏജന്റുമാർ
ആർ. സന്ദീപ്, വൈശ്യംഭാഗം (9446808034)
ആർ.സി. സജീവ്, കൈനകരി (9746940758)
ജോസിച്ചൻ തോമസ്, കൈനകരി (9287976410)
എം. സുധീരൻ,പുളിങ്കുന്ന് (9072220840)
എ. ജയകുമാർ,നെടുമുടി (9061156000)
മോഹൻ സുധീർ,കൈനകരി (9446384474)
ഗോപി എം.കെ,കൈനകരി (9188285720)
സിജി ജോർജ് പുരയ്ക്കൽ, എടത്വ (9961221087)
യു.എം. ജെയിംസ് മരങ്ങാട് (9447348315)
സജു സെബാസ്റ്റ്യൻ, കൈനകരി (9048117004)
ആർ. വിനോദ്, നെടുമുടി (9388894729)
വി.എസ്.മുരളി, കരുമാടി (9946339173)
പ്രവീൺ,കൈതക്കാട് (9447443562)
അരുൺകുമാർ (9447100246)
'മുൻ വർഷങ്ങളിലെപ്പോലെ വേനൽമഴയിൽ വിളവ് നശിക്കാതിരിക്കാൻ വ്യക്തമായ കൊയ്ത്ത് ചാർട്ട് തയ്യാറാക്കിയാണ് വിളവെടുപ്പ് നടത്തുന്നത്. ഓരോ ആഴ്ചയിലും വിളവെടുക്കേണ്ട പാടശേഖരത്തിന്റെയും വിസ്തൃതിയും അടങ്ങിയ പ്ളാനാണ് തയ്യാറാക്കിയത്. ഏതെങ്കിലും പാടത്ത് വിളവെടുപ്പിന് താമസം ഉണ്ടായാൽ ബദൽ സംവിധാനം ഏർപ്പെടുത്തും.
- സ്മിത, അസി. ഡയറക്ടർ, മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |