ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യത്തോട് ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് അനുകൂലമായാണ് പ്രതികരിച്ചത്. സമയപരിധി നിശ്ചയിച്ചില്ലെങ്കിൽ ഈ പ്രക്രിയ അനന്തമായി നീണ്ടു പോകുമെന്ന് തുഷാർ മേത്ത പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കുന്നതിനായി ചില ഡോക്ടർമാർ വ്യാജസർട്ടിഫിക്കറ്റുകൾ നൽകുന്ന കാര്യവും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. നഷ്ടപരിഹാര വിതരണത്തിന് സമയപരിധി വേണമെന്നും അല്ലെങ്കിൽ അഞ്ചോ ആറോ വർഷം ഇത് തുടർന്ന് പോകുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തേക്കും.
വ്യാജ സർട്ടിഫിക്കറ്റിലൂടെ നഷ്ടപരിഹാരം
വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി കൊവിഡ് നഷ്ടപരിഹാരം തട്ടിയെടുക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാൻ വേണ്ട നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. കൊവിഡ് മരണമാണെന്ന് തെളിയിക്കുന്നതിന് ചില ഡോക്ടർമാർ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. കേരള, ആന്ധ്ര സർക്കാരുകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്തിനോടാണ് ഡോക്ടർമാർ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നത് തടയാനുള്ള നിർദ്ദേശങ്ങൾ നൽകാൻ ആവശ്യപ്പെട്ടത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് നഷ്ടപരിഹാര തുക കൈക്കലാക്കുന്നവരെ കണ്ടെത്തി നടപടി എടുക്കുന്നതിന് സ്വതന്ത്ര അന്വേഷണം ഏർപ്പെടുത്തും. നഷ്ടപരിഹാരം അനർഹരുടെ കൈകളിലെത്തുമ്പോൾ ശരിയായ അപേക്ഷകർക്ക് നഷ്ടം സംഭവിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
നഷ്ടപരിഹാരം നൽകുന്നതിന് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് മതിയെന്നുമുള്ള സുപ്രീംകോടതി വിധി ചില കേസുകളിൽ ദുരുപയോഗം ചെയ്യുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |