തൊടുപുഴ: വനിതാ ദിനത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി ഭർത്താവിന്റെ ക്രൂരത. മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ മുട്ടം ഇല്ലിചാരി വാഴമലയിൽ സോന (25) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് ഇല്ലിചാരി പള്ളിക്കത്തടത്തിൽ രാഹുൽ രാജിനെ (34) മുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഹോംനഴ്‌സായ സോനയും ഭർത്താവ് രാഹുലുമായുള്ള വിവാഹ മോചനക്കേസ് കുടുംബ കോടതിയിലാണ്. ഇതിനിടയിലും രാഹുൽ സോനയെ തേടിയെത്തി വഴക്കിടുമായിരുന്നു. കഴിഞ്ഞ ആഴ്ചയിലും ഇവർ ജോലി ചെയ്യുന്ന വീട്ടിലെത്തി രാഹുൽ വഴക്കുണ്ടാക്കി. തുടർന്ന് ഞായറാഴ്ച തലയനാട് മഞ്ഞപ്രയിലുള്ള പരിചയക്കാരിയുടെ വീട്ടിലേക്ക് സോന താമസം മാറ്റി. ഇന്നലെ രാവിലെ 8.45ന് അവിടെയെത്തിയ രാഹുൽ മുറ്റത്ത് നിൽക്കുകയായിരുന്ന സോനയോട് കൂടെ വരണമെന്നാവശ്യപ്പെട്ടു. സോന നിരസിച്ചതോടെ വഴക്കായി. പരിചയക്കാരിയുടെ ഭർത്തൃപിതാവും മകളും രാഹുലിനെ തടയാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് കുപ്പിയിൽ കരുതിയിരുന്ന ആസിഡ് സോനയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും കൈകകളിലും പുറത്തും ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റു. ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
40 ശതമാനം പോള്ളലുണ്ടെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. ഓടി രക്ഷപ്പെട്ട രാഹുലിനെ പൊലീസ് രാവിലെ പതിനൊന്നോടെ മുട്ടം ടൗണിലെ ബാറിനു സമീപത്ത് നിന്ന് പിടികൂടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഗുണ്ടാലിസ്റ്റിൽ പെട്ടയാൾ
പ്രണയത്തിലായിരുന്ന സോനയും രാഹുൽ രാജും 2015ലാണ് വിവാഹിതരായത്. ഒമ്പത് മാസം മാത്രമാണ് ഇവർ ഒരുമിച്ച് കഴിഞ്ഞത്. അതിനിടെ സോന കരിങ്കുന്നം സ്വദേശിയായ അഭിജിത്തുമായി അടുപ്പത്തിലായതറിഞ്ഞ രാഹുൽ അകന്നു. എന്നാൽ, അഭിജിത് തന്നെ പീഡിപ്പിച്ചതായി സോന പൊലീസിൽ പരാതി നൽകിയതോടെ അഭിജിത്തുമായും അകന്നു. അടുത്തിടെ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് രാഹുലിനെ വിളിച്ചെങ്കിലും സോന പിന്നീട് പിൻമാറിയതിലുണ്ടായ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചത്. രാഹുൽ കരിങ്കുന്നം സ്റ്റേഷനിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ട ആളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |