മലപ്പുറം: സൂപ്പർ ഫാസ്റ്റാണെങ്കിലും ഒട്ടും സൂപ്പറല്ലാതെ ഒരു വർഷമായി കട്ടപ്പുറത്ത് കിടക്കുന്ന ഒരു ബസുണ്ട് മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് മലപ്പുറം ഡിപ്പോയിൽ എത്തിച്ചതിന് ശേഷം തിരുവനന്തപുരം വരെ നന്നായി ഓടിയ ചരിത്രമുണ്ട് അഞ്ച് വർഷം മാത്രം പഴക്കമുള്ള ഈ ആനവണ്ടിക്ക്. ഒരുവർഷം മുമ്പ് സർവീസിനായി ഗ്യാരേജിൽ കയറ്റിയ വണ്ടിയെ വെറും സ്‌പെയർ പാർട്സ് കലവറയാക്കി മാറ്റി. ഇപ്പോൾ ഗിയർ ബോക്സും മറ്റു എൻജിൻ സംബന്ധമായ പാർട്സുകളൊന്നും ഈ ബസിനില്ല. ബസ് പൂർണ്ണമായും നന്നാക്കിയെടുത്ത് റോഡിലൂടെ ഓടുന്നത് കാണാൻ ഡിപ്പോയിലെ ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കുമെല്ലാം ആഗ്രഹമുണ്ട്. നിരവധി തവണ അധികൃതരെ വിവരമറിയിച്ചിട്ടും നന്നാക്കാനുള്ള സ്‌പെയർ സംവിധാനങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. ജില്ലയിലെ മറ്റു ഡിപ്പോകളിലുള്ള ബസുകൾക്ക് തകരാർ സംഭവിക്കുമ്പോൾ ഈ ബസിലെ പാർട്സെടുത്ത് തകരാറായ ബസുകളിൽ ഘടിപ്പിക്കാറാണ് പതിവ്. ഇങ്ങനെ ഊരിയെടുത്ത പാർട്സുകളെല്ലാം പുതിയത് കൊണ്ടുവന്ന് ഘടിപ്പിച്ചാൽ മാത്രമേ പഴയരീതിയിൽ ഈ ബസ് ഓടിക്കാനാവൂ.
ഊരിയതെല്ലാം തിരികെ തന്നെ പറ്റൂ
ബസ് ഓടണമെങ്കിൽ പ്രധാനമായും വേണ്ട ഗിയർബോക്സ് ഈ വണ്ടിയിൽ നിന്നും ഊരിമാറ്റി മറ്റൊരു വാഹനത്തിന് ഘടിപ്പിച്ചിട്ടുണ്ട്. എയർ കപ്രംസർ വർക്ക് ചെയ്യുന്ന സംവിധാനങ്ങളുമിപ്പോൾ വാഹനത്തിലില്ല. ഓട്ടോമാറ്റിക് ഡോർ വർക്ക് ചെയ്യാനാവാശ്യമായ ന്യൂ മാറ്റിക് പിസ്റ്റൺ സംവിധാനവുമില്ല. ഒരുപാട് പ്രൊപോസൽ കൊടുത്തതിന് ശേഷം ഗിയർ ബോക്സ് കഴിഞ്ഞ ദിവസം എത്തിയിരുന്നു. എന്നാൽ ഗിയർബോക്സ് മാത്രം ഘടിപ്പിച്ചത് കൊണ്ട് വാഹനമോടില്ല. മറ്റു പാർട്സുകൾ കൂടെ എത്തി അവയെല്ലാം ഘടിപ്പിച്ചാൽ മാത്രമേ ഇനി എന്തെല്ലാം വേണമെന്നതിനെ കുറിച്ചും മനസിലാക്കാനാകാവൂ.
പഴയ എൻജിനല്ലേ...കിട്ടാൻ പാടായിരിക്കും
എയ്ഷർ കമ്പനിയുടെ എൻജിനാണ് ബസിനുള്ളത്. ഏറെ കാലം പഴക്കമുണ്ടെന്നും കിട്ടാൻ ബുദ്ധിമുട്ടാണെന്നുമാണ് ഡിപ്പോയിലെ ഉദ്യോഗസ്ഥർ പറയുന്നത്. കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ ഇന്നലെ ഡിപ്പോ പരിശോധിക്കാനെത്തിയ സമയത്ത് ഈ ബസും പരിശോധിച്ചിരുന്നു. ഏറെകാലം മുമ്പ് ആവശ്യമായ പാർട്സ് എത്തിക്കാൻ ഓർഡർ കൊടുത്തിരുന്നെങ്കിലും ഇതുവരെ എത്താത്തതിനെ തുടർന്ന് ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു. എത്രയും പെട്ടെന്ന് പാർട്സുകളെല്ലാം എത്തിച്ച് ബസ് പഴയപടിയാക്കാനുള്ള നിർദ്ദേശവും നൽകി.
ഫിറ്റല്ലെങ്കിലും ഫിറ്റ്നസുണ്ട്
തിരുവന്തപുരം ആർ.ടി.ഒയിൽ രജിസ്റ്റർ ചെയ്ത ബസിന് അഞ്ച് വർഷവും രണ്ട് മാസവുമാണ് പഴക്കം. 2016 ഡിസംബറിലാണ് വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ 2022 ഡിസംബർ 29 വരെ ഇൻഷ്വറൻസ് കാലാവധിയും, 2022 ഡിസംബർ 21വരെ ഫിറ്റ്നസും ബസിനുണ്ടെങ്കിലും വിധി കട്ടപ്പുറത്തിരിക്കാനാണ്. ഓടികൊണ്ടിരിക്കുന്ന നിരവധി വാഹനങ്ങൾ പിടിച്ചെടുത്ത് ഫിറ്റ്നസില്ലെന്ന് രേഖപ്പെടുത്തുമ്പോൾ ഒന്നനങ്ങാൻ പോലും ത്രാണിയില്ലാത്ത ഇത്തരം ബസുകൾക്ക് ഫിറ്റ്നസുണ്ടെന്നത് ആരോട് പറയാനാണ്. അനാവശ്യമായി നല്ല ബസുകൾ പോലും നശിപ്പിക്കുന്ന പ്രവണത കെ.എസ്.ആർ.ടി.സിയുടെ നഷ്ടം ഇനിയും കൂട്ടുകയേയുള്ളൂ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |