ആഭ്യന്തര വാർഷിക സ്വർണ ഉത്പാദനം 20 ടണ്ണിലേക്ക് ഉയരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ
കൊച്ചി: സ്വർണത്തിന്റെ അക്ഷയഖനികളിലൊന്നാണ് ഇന്ത്യയെന്നും നിയമപരമായ നൂലാമാലകളാണ് ഈരംഗത്ത് ഇന്ത്യയുടെ മുന്നേറ്റത്തിന് തടസമെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യമായ ഇന്ത്യയിൽ 2020ലെ കണക്കനുസരിച്ച് ഖനനം ചെയ്‌തത് 1.6 ടൺ സ്വർണമാണ്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ പ്രതിവർഷം ശരാശരി 20 ടണ്ണിലേക്ക് ഉയർത്താനാകുമെന്നും 'ഗോൾഡ് മൈനിംഗ് ഇൻ ഇന്ത്യ" റിപ്പോർട്ടിൽ വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കി.
ഈ ലക്ഷ്യം കൈവരിക്കാനായി നികുതിവ്യവസ്ഥയിൽ മാറ്റം വേണമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യാ റീജിയണൽ സി.ഇ.ഒ പി.ആർ. സോമസുന്ദരം പറഞ്ഞു. ഈ മേഖലയിലേക്കുള്ള നിക്ഷേപം വർദ്ധിപ്പിക്കുകയും അടിസ്ഥാനസൗകര്യങ്ങൾ ഉയർത്തുകയും വേണം. വലിയ ഉപഭോഗ രാജ്യമെന്ന നിലയിൽ ആഭ്യന്തര ഖനനം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്.
1957ലെ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) നിയമഭേദഗതി 2015 മാർച്ചിൽ പാർലമെന്റ് അംഗീകരിച്ചിരുന്നു. നാഷണൽ മിനറൽസ് എക്‌സ്‌പ്ളൊറേഷൻ നയം 2016 ജൂണിലും കേന്ദ്രസർക്കാർ അംഗീകരിച്ചു. ദേശീയ മിനറൽ നയം നടപ്പാക്കുമെന്ന് 2019 മാർച്ചിലും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇവ ആഭ്യന്തര സ്വർണ ഖനനത്തിന് പ്രോത്സാഹനമാണെന്നും അദ്ദേഹം പറഞ്ഞു.
$5 കോടി
ആഭ്യന്തര സ്വർണഖനനം 20 ടൺ എന്ന നാഴികക്കല്ലിലെത്തിയാൽ റോയൽറ്റിയായി പ്രതിവർഷം ഇന്ത്യയ്ക്ക് ലഭിക്കുക അഞ്ചുകോടി ഡോളറാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. പ്രത്യക്ഷമായി 4,000ഓളം അധിക തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെടും.
മിന്നുന്ന കർണാടക
ഇന്ത്യയുടെ സ്വർണഖനിയാണ് കർണാടക. കേന്ദ്ര ഖനന മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്ത്യയുടെ സ്വർണശേഖരം (ഗോൾഡ് റിസർവ്) 70.1 ടണ്ണാണ്. ഇതിന്റെ 88 ശതമാനവും കർണാടകയിലാണ്. 12 ശതമാനം ആന്ധ്രാപ്രദേശിലും. ജാർഖണ്ഡിലും സ്വർണശേഖരം കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് 0.1 ടണ്ണിന് താഴെയാണ്.
കർണാടകയിലെ റായ്ചൂർ ജില്ലയിലെ ഹട്ടി ഗോൾഡ് മൈൻ 1947 മുതൽ 2020 വരെയായി 84 ടൺ സ്വർണം ഉത്പാദിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും ഇന്ത്യയിലെ പ്രസക്തമായ ഖനിയായി ഇത് നിലകൊള്ളുകയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |