പെരുമ്പാവൂർ: ആന്ധ്രയിൽ നിന്ന് പെരുമ്പാവൂർ കുന്നുവഴിയിലെ കൊറിയർ സ്ഥാപനം വഴി കഞ്ചാവെത്തിച്ച കേസിൽ മൂന്നുപേർ കൂടി പിടിയിലായി. കോതമംഗലം അയിരൂർപ്പാടം ആയക്കാട് കളരിക്കൽ വീട്ടിൽ ഗോകുൽ(24), ആളക്കൽ വീട്ടിൽ മൻസൂർ (24), പുളിമല കാഞ്ഞിരക്കുഴി വീട്ടിൽ വിമൽ (24) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ 30 കിലോ കഞ്ചാവാണ് വിമലിന്റെ പേരിൽ കൊറിയറിൽ എത്തിയത്. ആന്ധ്രയിലെ കഞ്ചാവ് വിൽപ്പനക്കാരിൽ നിന്ന് ഗോകുലാണ് കഞ്ചാവ് വാങ്ങി അയച്ചത്. പത്ത് കിലോ കഞ്ചാവുമായി ഇയാളെ നേരത്തെ ആന്ധ്ര പൊലീസ് പിടികൂടി ജയിലിൽ അടച്ചിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് വ്യാപകമായി കച്ചവടം തുടങ്ങിയത്. നാല് കിലോ കഞ്ചാവുമായി തൃശൂർ അയ്യന്തോൾ പൊലീസും ഗോകുലിനെ പിടികൂടിയിട്ടുണ്ട്. വിമലിന്റെയും മൻസൂറിന്റെയും പേരിലും കേസുകളുണ്ട്.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം അന്വേഷണം നടത്തുന്നതിനിടയിലാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കോഴിക്കോട് പുവാട്ടുപറമ്പിൽ നിന്ന് പിടികൂടിയത്.
കിലോയ്ക്ക് രണ്ടായിരം മുതൽ മുവായിരം രൂപ വരെ നൽകി ആന്ധ്രയിൽ നിന്ന് വാങ്ങി ഇരുപത്തയ്യായിരത്തിനും മുപ്പതിനായിരത്തിനുമാണ് കേരളത്തിൽ വിൽക്കുന്നത്.
എ.എസ്.പി അനുജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത്, എ.എസ്.ഐ ജയചന്ദ്രൻ, എസ്.സി.പി.ഒമാരായ കെ.എ. നൗഷാദ്, അബ്ദുൾ മനാഫ് (കുന്നത്തുനാട്), എം.ബി. സുബൈർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |