ന്യൂഡൽഹി:ഇന്ത്യ - ജപ്പാൻ വാർഷിക ഉച്ചകോടിക്ക് എത്തിയ ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തുടർന്ന് ഇരുവരും ഉച്ചകോടിയിൽ പങ്കെടുത്തു.
സാമ്പത്തിക, സാംസ്കാരിക ബന്ധം ശക്തമാക്കാനുള്ള ചർച്ച നടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ച്ചയിൽ റഷ്യ - യുക്രെയിൻ യുദ്ധം, ഇന്തോ -പസഫിക്ക് സുരക്ഷ, ഉഭയകക്ഷി സഹകരണം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ചർച്ച നടത്തി.
ഫ്യൂമിയോ കിഷിദ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
4, 200 കോടി ഡോളറിന്റെ നിക്ഷേപം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയും 2014 ൽ പ്രഖ്യാപിച്ച നിക്ഷേപ പദ്ധതിയിലൂടെ ഇന്ത്യയിലെ പൊതു - സ്വകാര്യ മേഖലകളിൽ വൻ നിക്ഷേപമാണ് കൈവരിച്ചത്. അഞ്ച് ലക്ഷം കോടി രൂപയാണ് അന്ന് നിക്ഷേപിച്ചത്. കിഷിദ 4,200 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിക്കും. കാർബൺ കുറയ്‌ക്കുന്നതിനുള്ള ഊർജ്ജ സഹകരണ രേഖയിലും ഒപ്പിടും. 2018 ൽ ജപ്പാനിൽ നടന്ന ഉച്ചകോടിക്ക് ശേഷം മൂന്നര വർഷം പിന്നിട്ടാണ് ഇന്നലെ ഇരു പ്രധാനമന്ത്രിമാരും കൂടിക്കാഴ്ച്ച നടത്തുന്നത്.
ഇന്ന് ഇന്ത്യയിൽ 1,455 ജാപ്പനീസ് കമ്പനികളുണ്ട്. 11 ജപ്പാൻ ഇൻഡസ്ട്രിയൽ ടൗൺഷിപ്പുകളുണ്ട്. മുംബയ് - അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ, ചരക്ക് ഇടനാഴികൾ, മെട്രോ പദ്ധതികൾ ജാപ്പനീസ് സഹായത്തോടെ നടക്കുന്നു.
2018 ൽ ഇരു രാജ്യങ്ങളും ഡിജിറ്റൽ പങ്കാളിത്തത്തിന് ഒപ്പ് വെച്ചു. ഇതിലെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ജപ്പാനിൽ നിന്ന് 1000 കോടി ഡോളറിലധികം സമാഹരിച്ചു. 5 ജി, കടലിനടിയിലെ കേബിളുകൾ, ടെലികോം മേഖലകളിൽ സഹകരണമുണ്ട്.
ഫ്യൂമിയോ കിഷിദ
ഹിരോഷിമ സ്വദേശിയായ കിഷിദ 2021 ഒക്ടോ.4 ന് ജപ്പാൻ പ്രധാനമന്ത്രിയായി. നേരത്തെ വിദേശ മന്ത്രിയായിരിക്കെ നാല് തവണ മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |