കോഴിക്കോട് : സോണിയ ഗാന്ധി അനുവദിക്കുമെങ്കിൽ ശശി തരൂരിന് സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. സെമിനാറിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് വിലക്കുണ്ട്. അനുമതിയില്ലാതെ പങ്കെടുത്താൽ നടപടിയുണ്ടാകും.
കെ-റെയിലിനെതിരെ ജനങ്ങളുടെ കണ്ണുനീർ കുത്തിയൊഴുകുകയാണ്. സി.പി.എം കുടുംബങ്ങൾ പോലും പാർട്ടിയെയും സർക്കാരിനെയും ശപിക്കുന്നു. ചെങ്കൊടി പിടിക്കുന്നവർ തന്നെ വെറുക്കുന്ന പാർട്ടിയായി സി.പി.എം മാറി. നാട്ടിലാകെ ആശങ്കയാണ്. ഇതിന് കാരണക്കാരനായ പിണറായി വിജയന്റെ പാർട്ടിയുടെ സെമിനാറിൽ കോൺഗ്രസുകാർ പങ്കെടുക്കുന്നത് നാട്ടുകാർ അംഗീകരിക്കില്ല.
ആശയസംവാദങ്ങളെ സി.പി.എം ഭയക്കുന്നു. ബംഗാളിലെ സി.പി.എം ഓഫീസുകൾ ഫാം ഹൗസുകളായത് എങ്ങനെയെന്ന് ഓർക്കണം. ആ ഗതികേട് കോൺഗ്രസിനില്ല.
സമര പ്രഖ്യാപനം ഇന്ന്
കല്ലായിയിൽ കെ-റെയിൽ വിരുദ്ധ സമരത്തിനിടെ പൊലീസ് മർദ്ദനമേറ്റ ആര്യയെയും പ്രദേശവാസികളെയും കെ. സുധാകരൻ സന്ദർശിച്ചു. ഉറച്ച അഭിപ്രായമുള്ള ജനതയുടെ നെഞ്ചിലൂടെയാണ് പിണറായി സർക്കാർ സർവേ നടത്തുന്നത്. കുറ്റി പറിക്കൽ സമരം കേരളത്തിലുടനീളം നടക്കും. കോൺഗ്രസിന്റെ കെ-റെയിൽ വിരുദ്ധ സമര പ്രഖ്യാപനം ഇന്ന് നടക്കുമെന്നും സുധാകരൻ പറഞ്ഞു.
എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, ടി. സിദ്ദിഖ എം.എൽ.എ, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവരും സുധാകരനൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |