ന്യൂഡൽഹി: വായ്‌പാ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കഴിഞ്ഞ നാല് സാമ്പത്തികവർഷത്തിനിടെ പതിനൊന്ന് ബാങ്കുകൾ ചേർന്ന് തിരിച്ചുപിടിച്ചത് 61,000 കോടി രൂപ. കേന്ദ്ര ധനസഹമന്ത്രി ഭഗവത് കരാഡാണ് ലോക്‌സഭയിൽ ഈ കണക്കുകൾ വ്യക്തമാക്കിയത്. നടപ്പുവർഷം ഡിസംബർ വരെയുള്ള കണക്കാണിത്.
കിട്ടാക്കടമായ വായ്‌പകൾ തിരിച്ചുപിടിക്കാൻ റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം ഉപഭോക്താക്കൾക്ക് പരമാവധി ആനുകൂല്യങ്ങൾ നൽകി ബാങ്കുകൾ നടപ്പാക്കുന്നതാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 38.23 ലക്ഷം വായ്‌പാ ഇടപാടുകാരാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.
8.87 ലക്ഷം ഇടപാടുകാരുമായി പഞ്ചാബ് നാഷണൽ ബാങ്കാണ് ഒന്നാമതുള്ളത്. ബാങ്ക് ഒഫ് ഇന്ത്യ (4.97 ലക്ഷം), ബാങ്ക് ഒഫ് ബറോഡ (4.34 ലക്ഷം), ഇന്ത്യൻ ബാങ്ക് (4.27 ലക്ഷം), കനറാ ബാങ്ക് (4.18 ലക്ഷം), സെൻട്രൽ ബാങ്ക് (4.02 ലക്ഷം), യൂണിയൻ ബാങ്ക് (2.99 ലക്ഷം), യൂകോ ബാങ്ക് (2.38 ലക്ഷം), ഇന്ത്യൻ ഓവർസീസ് ബാങ്ക് (1.33 ലക്ഷം), ബാങ്ക് ഒഫ് മഹാരാഷ്‌ട്ര (63,202), പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് (20,607) എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |