തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്കിൽ അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂർ ചാരുവിളക്കോണത്ത് വീട്ടിൽ വിനിതമോളെ (38) കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. തമിഴ്നാട്ടിൽ മൂന്ന് കൊലപാതക കേസുകളിലും ഒരു വധശ്രമത്തിലും നിരവധി കവർച്ചാ കേസുകളിലും പ്രതിയായ കന്യാകുമാരി തോവാള വെള്ളമണ്ടം വെമ്പട്ടൂർ രാജീവ് നഗറിൽ രാജേഷെന്ന രാജേന്ദ്രനാണ് (39) കേസിലെ പ്രതി. കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രാജേന്ദ്രനെതിരെ അന്വേഷണം പൂർത്തിയായതായി പേരൂർക്കട സി.ഐ സജികുമാർ അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 6ന് പട്ടാപ്പകലായിരുന്നു നഗരത്തെ നടുക്കിയ കൊലപാതകം. വിനിതയുടെ സ്വർണമാല കവർച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സംഭവം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായിരുന്ന ഞായറാഴ്ച ലോക്ക്‌ഡൗൺ ദിവസമായിരുന്നു സംഭവം. ചെടികൾക്ക് വെള്ളമൊഴിക്കാൻ നഴ്സറിയിലെത്തിയ വിനിതയെ പേരൂർക്കടയിലെ ടീസ്റ്റാൾ ജീവനക്കാരനായിരുന്ന രാജേന്ദ്രൻ ചെടിവാങ്ങാനെന്ന വ്യാജേനയെത്തി കൊലപ്പെടുത്തുകയായിരുന്നു. കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിനിതയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയശേഷം മാലയുമായി രക്ഷപ്പെട്ട രാജേന്ദ്രനെ ഫെബ്രുവരി 11ന് തിരുനെൽവേലിക്ക് സമീപത്തെ കാവൽക്കിണറിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശേഷം പേരൂർക്കട മുട്ടടയ്ക്ക് സമീപത്തെ ആലപ്പുറം കുളത്തിൽ രക്തക്കറ പുരണ്ട ഷർട്ട് ഉപേക്ഷിച്ചു. തുടർന്ന് ബൈക്കിലും ആട്ടോറിക്ഷയിലുമായി ഉള്ളൂരിലേക്ക് രക്ഷപ്പെട്ട രാജേന്ദ്രൻ അവിടെ നിന്ന് തിരികെ പേരൂർക്കടയിലെ ടീ സ്റ്റാളിലെത്തി കൊലയ്ക്ക് ഉപയോഗിച്ച കത്തി അവിടുത്തെ പൈപ്പിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. കൊലപാതകശേഷം ടീ സ്റ്റാളിൽ തങ്ങിയ രാജേന്ദ്രൻ അടുത്തദിവസം പേരൂർക്കട ഗവ. ആശുപത്രിയിലെത്തി കൈയ്യിലെ മുറിവ് ഡ്രസ് ചെയ്തശേഷം തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
തമിഴ്നാട്ടിൽ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തി കവർച്ച നടത്തിയ കേസും കന്യാകുമാരി പൊലീസ് സ്റ്റേഷനിൽ ഒരു കൊലക്കേസുകളും ഉൾപ്പെടെ മൂന്ന് കൊലപാതക കേസുകൾ ഇയാൾക്കെതിരെയുണ്ട്.
ഗുണ്ടാ ലിസ്റ്റിൽപ്പെട്ട രാജേന്ദ്രനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി കേരളത്തിൽ ഒളിവിൽ കഴിയവേയാണ് വിനിതയെ വകവരുത്തിയത്. തമിഴ്നാട്ടിലെ അമ്പത്തൂർ, തൂത്തുക്കുടി, തിരുപ്പൂർ തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, മോഷണം അടിപിടി തുടങ്ങിയ നിരവധി കേസുകളിലും പ്രതിയാണ്.
സാഹചര്യ തെളിവുകൾ നിർണായകം
കേസിൽ ദൃക്‌സാക്ഷികളുണ്ടായിരുന്നില്ലെങ്കിലും സാഹചര്യത്തെളിവുകളും മറ്റ് രേഖകളും കേസിൽ നിർണായകമാണ്. രാജേന്ദ്രനെതിരെ കൊലപാതകത്തിന് ഐ.പി.സി 302, കവർച്ചയ്ക്ക് ഐ.പി.സി 397 വകുപ്പുകൾ പ്രകാരമാണ് പേരൂർക്കട പൊലീസ് കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം രാജേന്ദ്രൻ രക്ഷപ്പെടാനായി ആശ്രയിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ, ബൈക്ക് യാത്രക്കാരൻ തുടങ്ങി 110 ഓളം പേരെ കേസിൽ സാക്ഷികളാക്കിയിട്ടുണ്ട്. കൂടാതെ തമിഴ്നാട്ടിലെ ധനകാര്യ സ്ഥാപനത്തിൽ രാജേന്ദ്രൻ പണയപ്പെടുത്തിയ വിനിതയുടെ മാല കണ്ടെത്താൻ കഴിഞ്ഞതും മാല പണയം വച്ച പണം ഭാഗികമായെങ്കിലും വീണ്ടെടുക്കാനായതും കേസിൽ നിർണായകമാണ്. പണയ രസീതുൾപ്പെടെ 85 ഓളം രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനിടെ രാജേന്ദ്രന്റെ കൈയ്യിലുണ്ടായ മുറിവിന്റെ ഫോറൻസിക് പരിശോധനാ ഫലമുൾപ്പെടെ സുപ്രധാനമായ ഒട്ടനവധി തെളിവുകൾ പൊലീസ് ഇതുമായി ബന്ധപ്പെട്ട് ശേഖരിച്ചിട്ടുണ്ട്. ഹോട്ടൽ ജോലിക്കിടെ ചിരവ കൊണ്ട് മുറിവേറ്റതാണെന്ന പേരിൽ അന്വേഷണം വഴിതെറ്റിക്കാനായിരുന്നു രാജേന്ദ്രന്റെ ശ്രമം. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമ വിദഗ്ദ്ധരുടെ ഉപദേശവും പൊലീസ് തേടിയിട്ടുണ്ട്. രാജേന്ദ്രന് സ്വാഭാവിക ജാമ്യത്തിനുള്ള അവസരമില്ലാതാക്കി പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം. കന്റോൺമെന്റ് അസി. കമ്മിഷണർ ദിൻരാജ്, കൺട്രോൾ റൂം അസി. കമ്മിഷണർ പ്രതാപൻ നായർ എന്നിവരുടെ മേൽനോട്ടത്തിൽ സി.ഐ സജികുമാർ, എസ്.ഐ ജയകുമാർ എന്നിവരുടെ സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |