പത്തനാപുരം: കളഞ്ഞുകിട്ടിയ സ്വർണമാല കൈയിലിരുന്ന് തിളങ്ങിയപ്പോൾ ഈ പത്താം ക്ളാസ് വിദ്യാർത്ഥികളുടെ മനസ് വിളങ്ങിയത് സത്യസന്തതയുടെ പത്തരമാറ്റിൽ. പത്തനാപുരം നടുക്കുന്ന് കെ.ആർ.എം.എം എച്ച്.എസിൽ നിന്ന് പരീക്ഷാ ഹാൾടിക്കറ്റു വാങ്ങി മടങ്ങുമ്പോഴാണ് കടയ്ക്കാമൺ ചെലവന്നൂർ പടിയിലുള്ള പ്രയാഗ ഗാർഡന് സമീപത്തു നിന്ന് മുക്കാൽ പവനോളം വരുന്ന മാല ലഭിച്ചത്.
പത്തനാപുരം കടയ്ക്കാമൺ അബേദ്കർ ഗ്രാമത്തിൽ പ്ലോട്ട് നമ്പർ 56 ബിയിൽ രാഹുൽ, 79 ബിയിൽ അജിത്ത്, 5 ബിയിൽ ആദിത്യൻ, 85 ബിയിൽ വിശാഖ്, 1 ബിയിൽ വിഷ്ണു, 53 ബിയിൽ സായൂജ് എന്നിവരാണ് അപ്പോൾ ഒരുമിച്ചുണ്ടായിരുന്നത്.
ആദിത്യൻ, വിഷ്ണു എന്നിവരാണ് മാല കണ്ടത്. എല്ലാവരും ചേർന്ന് സ്റ്റേഷനിൽ വിവരം അറിയിച്ചു. സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ വിഷ്ണുവിന്റെ ഓട്ടോയിൽ മറ്റൊരു ഓട്ടോ ഡ്രൈവർ രാജേഷിനെയും കൂട്ടി ആദിത്യനും വിഷ്ണുവും ഒഴികെയുള്ളവർ പത്തനാപുരം സ്റ്റേഷനിലെത്തി മാല കൈമാറുകയായിരുന്നു.
ഇതിനു മുമ്പ് അബേദ്കർ ഗ്രാമത്തിലെ പ്ലോട്ട് നമ്പർ12 ബിയിൽ ചരുവിലഴികത്ത് വീട്ടിൽ മോഹനൻ - സുനിത ദമ്പതികളുടെ മകൾ അരുണിമ മാല നഷ്ടപ്പെട്ടതായി പരാതി നൽകിയിരുന്നു. അടയാളങ്ങൾ തിരിച്ചറിഞ്ഞതോടെ പൊലീസ് പെൺകുട്ടിക്ക് മാല കൈമാറി. മാല നഷ്ടപ്പെട്ട സങ്കടത്തിലായിരുന്ന അരുണിമ സമീപവാസികളായ സുഹൃത്തുക്കൾക്ക് നന്ദി പറഞ്ഞാണ് മാല ഏറ്റുവാങ്ങിയത്.
പത്തനാപുരം മൗണ്ട് താബോർ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ അരുണിമ സ്‌കൂളിൽ നിന്ന് സഹോദരനൊപ്പം ബൈക്കിൽ മടങ്ങുമ്പോഴാണ് മാല നഷ്ടപ്പെട്ടത്. കുട്ടികളുടെ വീഡിയോ കേരള പൊലീസ് ഔദ്യോഗിക ഫേസ് ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്.
എത്രയോ ദിവസം ജോലിചെയ്തലാണ് അല്പംസ്വർണം വാങ്ങാൻ കഴിയുക. അത് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദന ഊഹിക്കാവുന്നതേയുള്ളൂ.
വിദ്യാർത്ഥികൾ
തിരികെയെത്താൻ വൈകുമെന്നതിനാലാണ് എല്ലാവരും കൂടി സ്റ്റേഷനിൽ പോകാതിരുന്നത്. സുഹൃത്തുക്കളുടെ വീട്ടിൽ വിവരം അറിയിച്ചത് ഞങ്ങളാണ്.
ആദിത്യൻ & വിഷ്ണു
മാല കിട്ടിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ പൊലീസിനെ ഫോണിൽ വിവരം അറിയിക്കുകയും സ്റ്റേഷനിലെത്തിക്കുകയും ചെയ്ത കുട്ടികൾ സമൂഹത്തിന് മാതൃകയാണ്. അവരുടെ സത്യസന്ധതയ്ക്ക് അഭിനന്ദനം.
ജയകൃഷ്ണൻ, എസ്.എച്ച്.ഒ, പത്തനാപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |