ദ്യൂബ - മോദി ചർച്ച
ന്യൂഡൽഹി: നേപ്പാളിലെ ചൈനീസ് ഇടപെടലുകൾ പ്രതിരോധിച്ച് പരമ്പരാഗത സൗഹൃദം ശക്തമാക്കാൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ധാരണയായി. ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം വിപുലമാക്കുന്നതിന്റെ ഭാഗമായി റുപ്പെ കാർഡ് നേപ്പാളിലും ഉപയോഗിക്കാം. രണ്ടു പ്രധാനമന്ത്രിമാരും ചേർന്ന് 35 കിലോമീറ്റർ അതിർത്തി റെയിൽപ്പാതയും ഇന്ത്യൻ സഹായത്തോടെ നിർമ്മിച്ച 132 കെവി സോലു കോറിഡോർ വൈദ്യുതി ലൈനും ഉദ്ഘാടനം ചെയ്‌തു.
ജയനഗർ-കുർത്ത റെയിൽപ്പാത:
ബീഹാറിലെ ജയനഗർ മുതൽ നേപ്പാളിലെ കുർത്ത വരെ 35 കിലോമീറ്റർ പാത നിർമ്മിച്ചത് ഇന്ത്യൻ റെയിൽവേ. ആദ്യ ട്രെയിൻ പ്രധാനമന്ത്രിമാർ ഫ്ളാഗ് ഒാഫ് ചെയ്‌തു.
റുപ്പെ കാർഡ്: ഇന്ത്യ അവതരിപ്പിച്ച റുപ്പെ കാർഡ് ഉപയോഗിച്ച് നേപ്പാളിലും പണമിടപാട് നടത്താം.
സോലു പവർ കോറിഡോർ: 90 കിലോമീറ്റർ നീളത്തിൽ 302 ടവറുകളിലായി ഉദയ്‌പൂർ, ഒക്കാൽഡുംഗ, ദുദ്ധ്കുണ്ഡ മേഖലകളിലൂടെ പോകുന്ന 132 കെവി ലൈൻ. ഇന്ത്യൻ എക്സിം ബാങ്ക് വായ്‌പയിൽ നിർമ്മിച്ചത്.
ഇന്ത്യൻ കമ്പനികളുടെ സഹായത്തോടെ നേപ്പാളിൽ ജലവൈദ്യുതി പദ്ധതികൾ തുടങ്ങും. അധികവൈദ്യുതി ഇന്ത്യയ്‌ക്ക്.
ഇന്ത്യൻ സഹായത്തോടെ മറ്റ് പദ്ധതികൾ:
നേപ്പാൾ പൊലീസ് അക്കാഡമി, നേപ്പാൾഗഞ്ചിൽ സംയുക്ത ചെക്ക് പോസ്റ്റ്, ഇന്ത്യയിലെ രാമായണ സർക്യൂട്ട് നേപ്പാളിലേക്ക്, മഹാകാളി നദിയിലെ പഞ്ചേശ്വർ വിവിധോദ്ദേശ്യ പദ്ധതി വേഗത്തിൽ പൂർത്തിയാക്കൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദി
സംസ്‌കാരവും പാരമ്പര്യവും തമ്മിൽ ബന്ധമുള്ള രണ്ടു രാജ്യങ്ങൾ ലോകത്തെവിടെയും കാണില്ല. ദു:ഖവും സന്തോഷവും ഒന്നിച്ച് പങ്കിടുന്നവരാണ് ഇരു രാജ്യങ്ങളും.
ഷേർ ബഹാദൂർ ദ്യൂബ (നേപ്പാൾ പ്രധാനമന്ത്രി)
പ്രധാനമന്ത്രി മോദി ഇന്ത്യയിൽ നടപ്പാക്കുന്ന വികസനം അഭിനന്ദനാർഹം. കൊവിഡ് വാക്‌സിൻ, മരുന്ന്, ഒാക്‌സിജൻ തുടങ്ങിയവ നൽകി സഹായിച്ചതിന് നേപ്പാൾ കടപ്പെട്ടിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |