പാലാ: പാലായിലെ അച്ചായൻസ് ഗോൾഡ് ജൂവലറിയിൽ ഫോൺ വിളിച്ച് ധനകാര്യസ്ഥാപനത്തിൽ പണയത്തിലിരിക്കുന്ന 20 ഗ്രാം സ്വർണമെടുത്ത് നൽകാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 45000 രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. തിടനാട് പൂവത്തിങ്കൽ നിബിൻ വിൽസനെയാണ് (40) പാലാ സി.ഐ കെ പി ടോംസൺ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 26നായിരുന്നു കേസിന് ആസ്പദമായ സംഭവം. പാലായിലുള്ള ധനകാര്യസ്ഥാപനത്തിൽ പണയത്തിൽ ഇരിക്കുന്ന സ്വർണം എടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നിബിൻ ജൂവലറിയിലേക്ക് ഫോൺ ചെയ്തു. ജൂവലറി ഉടമ സ്റ്റാഫിനെ ധനകാര്യ സ്ഥാപനത്തിലേക്ക് പറഞ്ഞയച്ചു. പണയത്തിൽ ഇരിക്കുന്ന സ്വർണം എടുക്കുന്നതിനായി സ്റ്റാഫ് 50,000 രൂപ നിബിനു നൽകി. 45,000 രൂപ മാത്രമേ സ്വർണ്ണം എടുക്കാൻ ആവശമുള്ളൂ എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നിബിൻ 5000 രൂപ മടക്കി നൽകി. തുടർന്ന് നിബിൻ രണ്ടാം നിലയിലുള്ള ധനകാര്യ സ്ഥാപനത്തിലേക്ക് കയറിപ്പോയി. പിന്നീട് പ്രതി ധനകാര്യ സ്ഥാപനത്തിന്റെ പിൻവശത്തുള്ള ഇടനാഴിയിലൂടെ പണവുമായി രക്ഷപ്പെടുകയായിരുന്നു.
ഏറെ സമയത്തിന് ശേഷവും നിബിനെ കാണാതിരുന്ന ജൂവലറി സ്റ്റാഫ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ ഓഫ് ആയിരുന്നു.
പണവുമായി മുങ്ങിയ പ്രതി ഗോവ, മംഗലാപുരം, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങൾ കറങ്ങിയതിനു ശേഷം എറണാകുളത്തെത്തി ടൂറിസ്റ്റ് ഹോമിൽ താമസിച്ചുവരികയായിരുന്നു. എറണാകുളത്ത് നിന്നും ഇയാളെ പിടികൂടുന്ന സമയം സ്വർണപണയം എടുത്തുകൊടുക്കുന്ന നിരവധി ജൂലറികളുമായി സംസാരിച്ച് സമാന തട്ടിപ്പിന് ശ്രമിക്കുകയായിരുന്നു. നിബിൻ ഗോവ, മംഗലാപുരം, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നതായി സി.ഐ കെ.പി ടോംസൺ പറഞ്ഞു. പാലാ പ്രിൻസിപ്പൽ എസ്.ഐ അഭിലാഷ് എം.ഡി.എ എസ് ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സി.പി.ഒ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |