ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിൽ പത്താം ക്ലാസിൽ തോറ്റാൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയ പിതാവിനെ പതിനഞ്ചുകാരനായ മകൻ വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് മെഡിക്കൽ ഷോപ്പ് നടത്തിയിരുന്ന 46കാരൻ കൊല്ലപ്പെട്ടത്. കുറ്റം അയൽവാസിയുടെ തലയിൽ കെട്ടിവയ്ക്കാൻ മകൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി പിടിയിലാകുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ പൊലീസിനോട് അയൽവാസിയാണ് കൊല നടത്തിയതെന്ന് മകൻ മൊഴി നല്കി. കുറച്ചു ദിവസം മുമ്പ് പിതാവും അയൽവാസിയും തമ്മിൽ വഴക്കുണ്ടായെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പതിനഞ്ചുകാരൻ പൊലീസിനോട് പറഞ്ഞു. തുടർന്ന് അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അയാളല്ല കൊല ചെയ്തതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ കൊല നടക്കുമ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിരുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയത്. മകന്റെ മൊഴികളിലെ പൊരുത്തക്കേടുകൾ കൂടുതൽ അന്വേഷണത്തിലേക്ക് നയിച്ചു.
തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം ഏറ്റുപറഞ്ഞു. പത്താം ക്ലാസ് പരീക്ഷയിൽ ജയിച്ചില്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നു. പരീക്ഷയിൽ തോൽക്കുമെന്ന് ഭയന്നിരുന്ന മകൻ വീട്ടിൽ നിന്ന് പുറത്താകാതിരിക്കാനാണ് ഉറങ്ങിക്കിടന്ന പിതാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കോടാലിയിലെ വിരൽപ്പാടുവച്ച് പിടിക്കപ്പെടാതിരിക്കാൻ കൈയിൽ പൊള്ളലേൽപ്പിച്ചുവെന്നും ഗുണ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. അതേ സമയം കൊലപാതകത്തിൽ മറ്റ് കുടുംബാംഗങ്ങൾക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. കുറ്റകൃത്യം നടന്ന സമയത്ത് മരിച്ചയാളുടെ ഭാര്യയും 2 പെൺമക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും അവർക്ക് കൊലപാതകത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് പൊലീസിൽ മൊഴി നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |